വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷകയെയും ഭർത്താവിനെയും പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. അഭിഭാഷക കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവരെയാണ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല്് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറായിരുന്ന ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഇന്നലെയാണ് ഇരുവരും കീഴടങ്ങിയത്.
കേസിലെ പ്രധാന പ്രതികളാണ് ശൈലജയും കൃഷ്ണകുമാറും. ഇവരെ ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭ്യമാകൂ. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പത്തു ദിവസത്തേക്കായിരിക്കും കസ്റ്റഡിയിൽ ചോദിക്കുക. തിരുവനന്തപുരം പേട്ടയിലും ബാലകൃഷ്ണൻ യാത്രാമധ്യേ മരിച്ച കൊടുങ്ങല്ലൂരും സംസ്കാരം നടത്തിയ ഷൊർണൂരും പ്രതികളെ കൊണ്ടുപോയി തെളിവെടുക്കണമെന്ന് കോടതിയെ ബോധിപ്പിക്കും. ബാലകൃഷ്ണന്റെ ദൂരുഹമരണം അന്വേഷിക്കുന്ന കൊടുങ്ങല്ലൂർ പൊലീസും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തദിവസം കോടതിയെ സമീപിക്കും. എന്നാൽ വ്യാജകേസാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഭിഭാഷകയായ ശൈലജ. കീഴടങ്ങിയശേഷം പൊലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റംസമ്മതിക്കാൻ ശൈലജ തയ്യാറായിട്ടില്ല.
ശൈലജയെയും കൃഷ്ണകുമാറിനെയും ചോദ്യം ചെയ്തശേഷമായിരിക്കും റവന്യൂ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക. ശൈലജയുടെ സഹോദരിയായ കെ.വി.ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കിയാണ് സ്വത്ത് തട്ടിയെടുത്തത്.