കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ അക്രമത്തിൽ ആറ് കേസുകളിലായി 104 പ്രതികൾ. അൻപത്തി നാലുപേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. വ്യത്യസ്ത പാർട്ടികളിലെ ആറുപേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
സിപിഎം പ്രവർത്തകനായ കല്ലാച്ചി സ്വദേശി ബാലനെ നാദാപുരം സർക്കാർ ആശുപത്രിയിൽ വച്ച് ആക്രമിച്ചതിന് കണ്ടാലറിയാവുന്ന രണ്ടുപേരുൾപ്പെടെ പത്തുപേർക്കെതിരെയാണ് കേസ്. എംഎസ്എഫ് പ്രവർത്തകൻ കക്കംവെളളി സ്വദേശി അജ്മൽ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മരക്കൊട്ടേരി അസ്കർ എന്നിവർ അറസ്റ്റിലായി. എംഎസ്എഫ് പ്രവർത്തകൻ മംഗലാട് സ്വദേശി അമീറിന് നേരെ ബോംബെറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തു. ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷൈജേഷിനെ അറസ്റ്റ് ചെയ്തു. കല്ലാച്ചി കോടതി റോഡിൽ സാലിഹ് എന്നയാളെ ആക്രമിച്ചതിന് ആറുപേർക്കെതിരെ കേസെടുത്തു. എംഎസ്എഫ് പ്രവർത്തകൻ ഷമീറിന് മർദനമേറ്റതിന് കണ്ടാലറിയാവുന്ന മുപ്പതുപേർ ഉൾപ്പെടെ 37 പേർക്കെതിരെയാണ് കേസ്.
ഇതിൽ ഇയ്യംകോട് സ്വദേശി അമർനാഥ് അറസ്റ്റിലായി. കല്ലാച്ചി ടൗണിൽ പ്രകോപനമുണ്ടാക്കും വിധം പ്രകടനം നടത്തിയ 50 എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കല്ലാച്ചി എംഇടി കോളജ് റോഡിൽ നടന്ന അക്രമസംഭവങ്ങൾ അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. കുറ്റ്യാടി സി.ഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘത്തിനാണ് അന്വേഷണച്ചുമതല. തിങ്കളാഴ്ച കല്ലാച്ചിയിൽ നാദാപുരം എംഇടി കോളജിൽ എംഎസ്എഫ് പ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ട അനിഷ്ട സംഭവങ്ങളാണ് ആക്രമണത്തിലും ബോംബേറിലും കലാശിച്ചത്.