കൊലയാളി ഇന്റര്‍നെറ്റ് ഗെയിം ബ്ലൂ വെയില്‍ പ്രചരിപ്പിച്ച ഇടുക്കി സ്വദേശിയായ യുവാവിനെതിരെ കേസ്. യുവാവിനെ ചോദ്യം ചെയ്ത ഇടുക്കി മുരിക്കാശേരി പൊലീസ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറും. ഗെയിമിന്റെ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയെന്ന് പറഞ്ഞ യുവാവിന് കൗണ്‍സിലിങ് നല്‍കാനും പൊലീസ് തീരുമാനിച്ചു അതേസമയം കേരളത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിനെ തുടര്‍ന്ന് മരണമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു
ബ്ലൂവെയിൽ കളി തുടങ്ങിയ വിവരം കഴിഞ്ഞ ആഴ്ചയണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. കയ്യിൽ ബ്ലേഡുകൊണ്ട് വരയാനാണ് കളി നിയന്ത്രിക്കുന്ന ക്യൂറേറ്റർ യുവാവിനോട് ആവശ്യപ്പെട്ടത്. ഇത് സമൂഹമാധ്യമത്തിലൂടെ യുവാവ് തുറന്ന് പറഞ്ഞു. രണ്ടാം ദിവസം പുലർച്ചെ 4.30ക്ക് ഭയപ്പെടുത്തുന്ന സിനിമയും ചിത്രങ്ങളും കാണാനായിരുന്നു നിർദേശം. കയ്യിൽ ബ്ലേഡ്കൊണ്ട് മൂന്ന് മുറിവുകളുണ്ടാക്കാനായിരുന്നു മൂന്നാമത്തെ ടാസ്ക്. ഇതും കൃത്യമായി പാലിച്ച യുവാവ് ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവാവ് പൊലീസ് നിരീക്ഷണത്തിലായി. യുവാവിന്റെ മൊബൈൽ ഫോണിലൂടെ കളിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം ബ്ലുവെയ്‍ല്‍ മരണങ്ങള്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
തമാശയ്ക്ക് പോലും മരണ കളിയെ തേടി പോകരുതെന്നാണ് പൊലീസിന്റെ കർശന നിർദേശം. ഗെയിമിൽ തുടരുന്നവരെ കുറിച്ച് അറിയുന്നവർ ആ വിവരങ്ങൾ കൈമാറാനും നിർദേശമുണ്ട്.