മലപ്പുറം കാവുങ്കലിൽ പൊലിസിനെ കണ്ട് ഭയന്ന് കടലുണ്ടിപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുണ്ടുപറമ്പ് സ്വദേശി പ്രതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.പുഴയോരത്തിരുന്ന് യുവാക്കൾ മദ്യപിക്കുന്നുണ്ടെന്ന പരാതിയിലാണ് ഇക്കഴിഞ്ഞ ചെവ്വാഴ്ച പൊലിസ് പരിശോധക്കെത്തിയതും യുവാക്കൾ പുഴയിൽ ചാടിയതും.
കാവുങ്കൽ ബൈപാസിനോട് ചേർന്ന് പുഴയോരത്ത് ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പൊലിസ് പരിശോധനക്കെത്തിയത്.പൊലിസിനെ കണ്ട് യുവാക്കൾ പുഴയിൽ ചാടി.നീന്തലറിയാത്ത ആളെ പൊലിസുകാർ ചേർന്ന് മുങ്ങിത്തപ്പി പുറത്തെടുത്തു പിന്നീട് ആശുപത്രിയിലാക്കുകയും ചെയ്തു.അവശേഷിക്കുന്നവർ നീന്തി രക്ഷപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പൊലിസ്.
പ്രതീഷ് വീട്ടിൽ എത്തിയിട്ടില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലിസ് ഇന്ന് തിരച്ചിൽ ആരംഭിച്ചത്.രാവിലെ ഒമ്പത് മണിമുതൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയ്കതമായി നടത്തിയ പരിശോധനയിൽ രണ്ടുമണിയോടെ മൃതദേഹം കണ്ടെത്തി. യുവാക്കൾ പുഴയിൽ ചാടിയ സ്ഥലത്തുനിന്ന് ഹാഷിഷ് ഒായിൽ കണ്ടെത്തിയതായും പൊലിസ് അറിയിച്ചു.