പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം വീണ്ടും മുളകുപൊടി മുഖത്തെറിഞ്ഞ് മോഷണം. പുളിക്കീഴിൽ കടയുടമയായ സ്ത്രീയുടെ മുഖത്ത് മുളക്പൊടി വിതറി പണവും മാലയും മോഷ്ടിച്ചു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് മോഷണം നടത്തിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പടിപ്പുരക്കൽ ഹാർഡ് വെയേഴ്സിലാണ് മോഷണം നടന്നത്. ആറു പവൻ തൂക്കമുള്ള മാലയുടെ പകുതിയും ഇരുപത്തിയയ്യായിരം രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.രാവിലെ പത്തരയോടെയാണ് സംഭവം. ഉടമ മോളിക്കുട്ടി മാത്രമാണ് കടയിലുണ്ടായിരുന്നത്. ഈ സമയം ബൈക്കിൽ രണ്ടുപേർ കടയിലെത്തി. പുറകിലിരുന്നയാൾ ഹെല്മെറ്റ് ധരിച്ച് കടയുടെ അകത്തുകയറി. തുടര്ന്ന് മുളകുപൊടി വിതറിയശേഷം മോളിക്കുട്ടിയുടെ മാല പൊട്ടിച്ചു. പണവും തട്ടിയെടുത്തു.
പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയില്‍ സിസിടിവി ക്യാമറകളില്ലാതിരുന്നതിനാല്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. പുളിക്കീഴിലും തലവടിയിലും മാസങ്ങൾക്ക് മുൻപുണ്ടായ സമാനമായ സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.