കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ സൊസൈറ്റി സെക്രട്ടറി കോടതിയിൽ കീഴടങ്ങി. കരിവെള്ളൂർ സ്വദേശി കെ വി പ്രദീപ്കുമാർ പയ്യന്നൂർ കോടതിയിൽ കീഴടങ്ങിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്.
ക്രമക്കേട് കണ്ടെത്തിയതോടെ പ്രദീപ്കുമാർ ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഈയാളെ റിമാൻഡ് ചെയ്തു. ഇടപാടുകാരുടെ പേരിൽ മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. ഇടപാടുകാർ സൊസൈറ്റിയിൽ നൽകിയ സ്വർണാഭരണങ്ങൾ മറ്റ് ബാങ്കുകളിൽ പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്പകരം സൊസൈറ്റിയിൽ മുക്കുപണ്ടം വയ്ക്കുകയായിരുന്നു. രണ്ടുകോടി തൊണ്ണൂറ്റിയെട്ടുലക്ഷം രൂപയാണ് തിരിമറി നടത്തിയത്. തട്ടിപ്പ് നടത്താൻ സെക്രട്ടറിക്ക് സഹായം ചെയ്തു നൽകിയ പ്രാദേശിക രാഷ്ട്രീയ നേതാവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സഹകരണവകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ ഷൈന ദിനേശിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.