മദ്യത്തിനു പണം നൽകി; കിട്ടിയതു കുപ്പിയിലാക്കിയ കട്ടൻചായ. വരി നിൽക്കാൻ മടിയുള്ള ഒരു മദ്യപനാണ് പെരുമ്പാവൂർ ബവ്റിജസ് ഔട്‌ലെറ്റിൽ എട്ടിന്റെ പണി കിട്ടിയത്. മദ്യം വാങ്ങി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയാണു കബളിപ്പിത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം മദ്യം വാങ്ങാൻ എത്തിയത്. തിരക്കായതിനാൽ വരി നിൽക്കാനൊരു മടി. മാത്രമല്ല, സമൂഹത്തിൽ അൽപം മാന്യതയുള്ളതിനാൽ ആരെങ്കിലും കാണുമോയെന്ന പേടിയും. ഇങ്ങനെ ശങ്കിച്ചു നിൽക്കുമ്പോൾ അതാ ഒരു ചെറുപ്പക്കാരൻ മുന്നിൽ. ‘ചേട്ടന് ഏതു ബ്രാൻഡാണ് വേണ്ടത്, പണം തന്നാൽ മതി ഞാൻ വാങ്ങിയിട്ടു വരാം’.
ചെറിയ കമ്മിഷൻ കൊടുത്താൽ വരിനിന്നു മദ്യം വാങ്ങുന്നവരുണ്ടെന്നറിയാമായിരുന്ന അദ്ദേഹം പണം നൽകി ബ്രാൻഡിന്റെ പേരു പറഞ്ഞു. അയാൾ വരിയിലെവിടെയോ കയറിപ്പറ്റുന്നതും കണ്ടു. പത്തു മിനിറ്റു കഴിഞ്ഞില്ല; പറഞ്ഞ ബ്രാൻഡുമായി ചെറുപ്പക്കാരനെത്തി. കമ്മിഷൻ പോലും ചോദിക്കാതെ ആ ചെറുപ്പക്കാരൻ പോയപ്പോൾ എന്തു നല്ല മനുഷ്യൻ എന്നു മനസ്സിൽ പറഞ്ഞു. കൂട്ടുകാരോടൊപ്പം ഒന്നു മിനുങ്ങാനിരുന്നപ്പോഴാണ് ചതി പറ്റിയതു മനസ്സിലാകുന്നത്.
നല്ല കടുപ്പത്തിലുണ്ടാക്കിയ കട്ടൻ ചായ കുപ്പിയിൽ നിറച്ച് അടപ്പ് പശ തേച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. ദോഷം പറയരുതല്ലോ നല്ല മധുരമുള്ള, കടുപ്പമുള്ള ചായയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സാക്ഷ്യം. പിറ്റേന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തും ഇത്തരത്തിൽ ചതിക്കപ്പെട്ടു എന്നതാണു വിചിത്രം. മദ്യം വാങ്ങി നൽകാമെന്നു പറഞ്ഞു പണം വാങ്ങി മുങ്ങുന്ന സംഘം ഇവിടെ സജീവമാണ്. എന്നാൽ, കട്ടൻചായ കുപ്പിയിലാക്കി കബളിപ്പിക്കുന്നത് ആദ്യമാണ്. വരിയിൽ നിൽക്കാതെ മാറിനിൽക്കുന്ന മാന്യൻമാരെയാണ് ഇവർ ഇരകളാക്കുന്നത്.