തൊടുപുഴ അമയപ്രയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചനയില്ല. അൻപതിലേറെ പേരെ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശത്തെ കഞ്ചാവ് കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഉടുമ്പന്നൂർ അമയപ്ര കാരക്കുന്നേൽ വിഷ്‌ണു കുത്തേറ്റ് മരിച്ചത്. കഴുത്തിലും വയറ്റിലും കുത്തേറ്റ വിഷ്ണുവിന്റെ ജഡം വീട്ടിലാണ് കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. അറവുശാലയിലെ ജീവനക്കാരനായ വിഷ്ണുവിന്റെ സുഹൃത്തുക്കൾ തന്നെയാണ് സംശയത്തിന്റെ നിഴലിൽ. സുഹൃത്തുക്കളൾ ഉൾപ്പെടെ അൻപതിലേറെ പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകികളെ കുറിച്ച് ഒരു സൂചനയുമില്ല. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
വിഷ്‌ണുവിന് പ്രദേശത്തെ കഞ്ചാവ് മാഫിയായുമായും അടുത്ത ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടുമ്പന്നൂർ കേന്ദ്രീകരിച്ച നടക്കുന്ന അന്വേഷണത്തിനു പുറമെ വിഷ്ണുവിന്റെ സ്വദേശമായ ഈരാറ്റുപേട്ട തീക്കോയിയിലും പോലീസ് അന്വേഷണം നടത്തി. ഉറക്കത്തിനിടയിലാണ് വിഷ്‌ണുവിനെ കൊലപ്പെടുത്തിയതെന്ന് പോസ്‌റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചു. മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് കൊലയ്‌ക്ക് ഉപയോഗിച്ചതെന്നും വ്യക്തമായി. ഈ വിവരങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.