കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടിയോളം രൂപ സൊസൈറ്റി സെക്രട്ടറി തട്ടിയെടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സഹകരണവകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ തട്ടിപ്പു കണ്ടെത്തിയത്.
സഹകരണവകുപ്പ് നടത്തുന്ന പതിവ് പരിശോധനയിലാണ് രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷംരൂപയുടെ തട്ടിപ്പ് വെളിപ്പെട്ടത്. സൊസൈറ്റിയിൽ സ്വർണം പണയംവച്ച് വായ്പയായി ആകെ നൽകിയിരിക്കുന്നത് മൂന്ന് കോടി പതിനാല് ലക്ഷം രൂപയാണ്. ഇതിലെ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷംരൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ്. സൊസൈറ്റിയിൽ പണയംവച്ച സ്വർണം പരിശോധിച്ചപ്പോൾ സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണയംവച്ച സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
സൊസൈറ്റിയിലത്തിയ ഇടപാടുകാരുടെയും നാട്ടുകാരുടെയുംപേരിൽ രേഖകളുണ്ടാക്കി സെക്രട്ടറിയായ കെ വി പ്രദീപ്കുമാർ പണം തട്ടുകയായിരുന്നുവെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. തട്ടിപ്പിന്റെ റിപ്പോർട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സൊസൈറ്റിയുടെ ഭരണസമിതിക്ക് കൈമാറി. പയ്യന്നൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.