ഒരു സമ്മാനം തരാനുണ്ടെന്നു പറഞ്ഞാണ് ചെറായിയില്‍ കൊല്ലപ്പെട്ട ശീതളിനെ കാമുകന്‍ പ്രശാന്ത് ബീച്ചിലേക്ക് വിളിച്ചു വരുത്തിയത്. ശീതള്‍ തന്നെ അവഗണിക്കുന്നു എന്ന സംശയമാണ് കൊലയിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം.
കൊല്ലപ്പെട്ട ശീതള്‍ ഭര്‍ത്താവുമായുളള പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇക്കാലത്താണ് വീടിന്‍റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രശാന്തുമായി അടുപ്പത്തിലാകുന്നത്. വിവാഹം കഴിക്കാനും ഇരുവരും തമ്മില്‍ തീരുമാനിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അടുത്തിടെയായി ശീതള്‍ തന്നെ അവഗണിക്കുകയാണെന്ന് പ്രശാന്തിന് സംശയമുയര്‍ന്നു. മറ്റാരുമായോ അടുപ്പമുണ്ടെന്നും സംശയമായി.ഇതേതുടര്‍ന്ന് ശീതളിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രശാന്ത് പൊലീസിന് മൊഴിനല്‍കി. ഒരു സമ്മാനം തരാനുണ്ടെന്നും തമ്മില്‍ കാണണമെന്നും പ്രശാന്ത് ശീതളിനോട് പറഞ്ഞിരുന്നു.
ഇരുവരും ഒന്നിച്ച് ക്ഷേത്രദര്‍ശനം നടത്തി ഹോട്ടലില്‍ നിന്ന് പ്രാതലും കഴിച്ച ശേഷമാണ് ചെറായി ബീച്ചിലേക്ക് എത്തിയത്. സമ്മാനം വാങ്ങാന്‍ കണ്ണടച്ചു നില്‍ക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ശീതള്‍ കണ്ണടച്ച നിമിഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രശാന്ത് വയറില്‍ കുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നോടിയ ശീതളിനെ പ്രശാന്ത് പിന്തുടര്‍ന്ന് കഴുത്തിലും നെഞ്ചിലും കുത്തി. കുത്തേറ്റ ശീതള്‍ നിലവിളിച്ചു കൊണ്ട് സമീപത്തെ റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ബീച്ചില്‍ ആളൊഴിഞ്ഞ ഭാഗത്തു വച്ചായിരുന്നു ആക്രമണം. ശീതളിനെ കുത്തിയതിനു ശേഷം പ്രശാന്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരില്‍ ചിലര്‍ തക്കസമയത്ത് ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ പ്രശാന്ത് കുടുങ്ങി. ശീതളിനെ കൊല്ലാനുളള തീരുമാനം ഒരാഴ്ച മുമ്പേ എടുത്തിരുന്നെന്നും കുത്തിയ കത്തി വരാപ്പുഴയിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയതെന്നും പ്രശാന്ത് പൊലീസിന് മൊഴി നല്‍കി.