തിരുവനന്തപുരത്ത് അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയെന്ന് പൊലീസ്. മലപ്പുറം കോട്ടക്കലിൽ കട കുത്തിതുറന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായതോടെയാണ് മറ്റ് കേസുകളിലും തുമ്പുണ്ടായത്. കന്യാകുമാരി സ്വദേശിയായ രമേശ് പെരുമാൾ ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു മോഷണം പതിവാക്കിയത്.
ജൂൺ 13 നാണ് കോട്ടക്കലിലെ ഹാർഡ് വെയർ ഷോപ്പ് കുത്തിതുറന്ന് ഒരു ലക്ഷം രൂപയുടെ മോഷണം നടന്നത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് മറ്റൊരു കേസിൽ പ്രതി പിടിയിലായത്. ആക്രി സാധനങ്ങൾ പെറുക്കി കച്ചവടം നടത്തുന്ന വ്യാജേനയാണ് മോഷണം നടത്തുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നത്. കണ്ടെത്തിയ കടകളുടെ തിണ്ണകളിൽ കിടന്നുറങ്ങി രാവിലെയാണ് മോഷണം നടത്തു.ക
പതിനഞ്ചോളം മോഷണക്കേസിലെ പ്രതിയായ ഇയാളുടെ അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപയുണ്ട്. ഈ അക്കൗണ്ട് മരവിപ്പിക്കാനാവശ്യമായ നടപടി പൊലീസ് ആരംഭിച്ചു.തിരുവനന്തപുരത്തു നിന്ന് 2 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കോട്ടക്കലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി