ജാമ്യഹർജികൾ തീർപ്പുകൽപ്പിച്ചുകൊണ്ടുള്ള വിധിന്യായങ്ങൾ ഒന്നോടിച്ചുനോക്കിയാൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സെൻസേഷനുകളും തുടർന്നുണ്ടാകുന്ന പൊതുജനാഭിപ്രായവും ഈ വിധികളെ സ്വാധീനിക്കുന്നുണ്ടോ എന്നു ന്യായമായും സംശയിച്ചുപോകും. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അകത്തായ നടനു നീതികിട്ടുന്നുണ്ടോ എന്ന ചർച്ച പലയിടത്തുനിന്നും ഉയരുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരി 17 ന്. അടുത്ത ദിവസങ്ങളിൽതന്നെ മുഖ്യ കുറ്റവാളി എന്നു കരുതുന്ന വ്യക്തി കോടതിയിൽ കീഴടങ്ങാൻ വരുന്നു; അയാളെ പൊലീസ് കോടതിയിൽനിന്നു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു. അപ്പോൾ ‘എന്നെക്കൊണ്ടു ചെയ്യിച്ചതാണെന്ന്’ അയാൾ ഉറക്കെ വിളിച്ചുപറയുന്ന വിഡിയോ ക്ലിപ്പിങ്ങുകൾ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ പിറ്റേദിവസം കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതി മൗനം പാലിക്കുന്നു, നടിയെ ആക്രമിച്ചകേസിൽ ഗൂഢാലോചനയില്ല എന്നു സംസ്ഥാന മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞിട്ടുണ്ടാവുക. അന്വേഷണം ധൃതഗതിയിൽ നടത്തി അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നു.
കഥയുടെ രണ്ടാംഭാഗം: നടൻ ദിലീപിന് നൽകണമെന്ന നിർദ്ദേശത്തോടെ മുഖ്യപ്രതി പൾസർ സുനി ഒരു കത്ത് സഹതടവുകാരനു നൽകുകയും ആ കത്തിന്റെ പകർപ്പ് വാട്ട്സാപ്പിലൂടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കൈമാറുകയും തുടർന്ന് സുനി അപ്പുണ്ണിയുടെ ഫോണിൽ വിളിച്ച്, വാഗ്ദാനം ചെയ്ത ഒന്നരക്കോടി രൂപ കൈമാറിയില്ലെങ്കിൽ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കുറച്ചുദിവസങ്ങൾക്കു ശേഷം, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ദിലീപിന്റെ പരാതി അപ്പോൾതന്നെ ചുമതലപ്പെട്ട പൊലീസ് സ്റ്റേഷനിൽ അയച്ചുകൊടുത്ത് പ്രഥമവിവര റിപ്പോർട്ടും അന്വേഷണവും നടത്തിയതായി അറിയില്ല.
കഥയുടെ ഇടയിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു ലോക്നാഥ് ബെഹ്റ മാറുകയും സെൻകുമാർ പുനർനിയമിക്കപ്പെടുകയും ചെയ്തു. ഈ സന്ദർഭത്തിൽതന്നെ, ദിലീപാണ് ഹീനകൃത്യം ചെയ്യിച്ചതെന്നു പൾസർ സുനി പറഞ്ഞതായി അയാളുടെ സഹതടവുകാരൻ വെളിപ്പെടുത്തുകയും കേസിലെ ഗൂഢാലോചനാ ഭാഗം പൊലീസ് ത്വരിതഗതിയിൽ അന്വേഷിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.
13 മണിക്കൂറോളം ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ചോദ്യംചെയ്തശേഷം പൊലീസ് വിട്ടയയ്ക്കുന്നു.
എന്നാൽ, ദിലീപിനെതിരെ അപ്പോൾ മതിയായ തെളിവുകളില്ലെന്നു വെളിപ്പെടുത്തിയ ഡിജിപി, അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ പബ്ലിസിറ്റി സ്റ്റണ്ടിനായി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണെന്നും ആക്ഷേപിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ സെൻകുമാർ വിരമിക്കുകയും വീണ്ടും ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായി ചാർജെടുക്കുകയും ചെയ്യുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ 10 ന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നു.
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള അഭിഭാഷകരിൽ കൗതുകവും ജിജ്ഞാസയുമുണർത്തുന്നതാണ് ഈ കേസിന്റെ നാൾവഴിയും നാഴികക്കല്ലുകളും. പൾസർ സുനിയുടേതെന്ന പേരിൽ വാട്ട്സാപ്പിൽ പ്രചരിച്ച കത്തു കണ്ടിട്ടുള്ള, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകർ, അത് സുനിയോ അയാളുടെ നിർദ്ദേശാനുസരണം മറ്റാരെങ്കിലുമോ എഴുതിയതാണെന്ന് വിശ്വസിക്കില്ല. കത്തിലെ വടിവൊത്ത കയ്യക്ഷരവും ഹൃദ്യമായ ഭാഷയും ഒരു കൊടുംകുറ്റവാളിയുടേതായി ഒരിക്കലും തോന്നില്ല.