പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ രണ്ടരവർഷമായി പലർക്കായി കാഴ്ചവച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. മലയിൻകീഴ് കുറ്റിക്കാടിനു സമീപം വാടകയ്ക്കു താമസിക്കുന്ന വിളപ്പിൽശാല സ്വദേശി ശ്രീകല(40), അരുവിപ്പാറ സനൂജ മൻസിലിൽ ഷാഹിത ബീവി(45), മാറനല്ലൂർ ചീനിവിള കിഴക്കുംകരപുത്തൻ വീട്ടിൽ സദാശിവൻ(64), വെള്ളനാട് സ്വദേശി സുമേഷ്(26), വിളപ്പിൽശാല തുരുത്തുംമൂല കല്ലറവിളാകം ലക്ഷ്മി നിവാസിൽ കണ്ണൻ എന്ന വിഷ്ണുസാഗർ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഏഴുമാസം ഗർഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗറിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു വിളപ്പിൽശാല പൊലീസിൽ പീഡനത്തിനിരയായ പെൺകുട്ടി ആഴ്ചകൾക്കു മുൻപ് പരാതി നൽകിയതോടെയാണു ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ സത്യം പുറത്തുവന്നത്.. കുട്ടിക്കു പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി വനിതാ എസ്ഐയുടെ സാന്നിധ്യത്തിൽ കൗൺസലിങ് നടത്തിയതോടെ വർഷങ്ങളായി പലരും പീഡിപ്പിക്കുകയാണെന്നു വെളിപ്പെട്ടു.
തുടർന്നുള്ള അന്വേഷണത്തിലാണ് പെൺവാണിഭ റാക്കറ്റിലെ പ്രധാനികളും കാമുകനും കുടുങ്ങിയത്. കുട്ടിയുമായി പരിചയമുണ്ടായിരുന്ന ശ്രീകലയാണ് വാണിഭത്തിനായി ആദ്യം പലരുടെയും മുന്നിലെത്തിച്ചത്. ഭീഷണിപ്പെടുത്തിയും പ്രലോഭിച്ചുമായിരുന്നു പീഡനങ്ങൾ. ശ്രീകലയുടെ സുഹൃത്തായ സുമേഷും ഇതിന് ഒത്താശചെയ്തു. ഓട്ടോഡ്രൈവറായ സദാശിവനാണ് പല സ്ഥലങ്ങളിൽ ഇവരെ എത്തിച്ചത്. ഇതിന്റെ മറവിൽ സുമേഷും സദാശിവനും പലതവണ പീഡിപ്പിച്ചു. മാസങ്ങൾക്കുശേഷം ഷാഹിത ശ്രീകലയോടൊപ്പം കൂടി. ഇതിനുശേഷം ജില്ലയിലെ വിവിധയിടങ്ങളിൽ എത്തിച്ച് ഒട്ടേറെപ്പേർക്കു കാഴ്ചവച്ചു.
പെൺകുട്ടിയെ പൊലീസ് നിർഭയയിലേക്കു മാറ്റി. മലയിൻകീഴ് സിഐ: ടി.ജയകുമാർ, വിളപ്പിൽശാല എസ്ഐ കണ്ണൻ, ഷാഡോ പൊലീസുകാരായ സിജു, ആർ.ജയൻ, ഷിബു, സുനിൽ, നെവിൽരാജ്, സുനിലാൽ, ഷെജീം, ലേഖ, കുമാരി, പ്രിയ, ഉഷ തുടങ്ങിയവരാണ് കേസ് അന്വേഷിച്ച സംഘത്തിലുള്ളത.
അൻപതോളം പേർ കുടുങ്ങുമെന്നു സൂചന’ അന്വേഷണം സീരിയൽ മേഖലയിലേക്കും
മലയിൻകീഴ്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപതോളം പേർ കുടുങ്ങുമെന്നു സൂചന. സീരിയൽ മേഖലയിലുള്ളവർക്കും പങ്കുള്ളതായി പൊലീസിന് വ്യക്തമായ തെളിവു ലഭിച്ചു. പ്രധാന പ്രതികളായ ശ്രീകലയും ഷാഹിത ബീവിയും രണ്ടു വർഷത്തിലേറെയായി പെൺകുട്ടിയെ ഉപയോഗിച്ചു പണം സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. ഭീഷണിയുണ്ടായിരുന്നതിനാൽ കുട്ടി കാര്യങ്ങൾ പുറത്തുപറഞ്ഞില്ല. തലസ്ഥാനത്തെ പെൺവാണിഭ റാക്കറ്റുകളും ഇതിനു പിന്നിലുണ്ടോയെന്നു പ്രത്യേക സംഘം അന്വേഷിക്കുന്നു. .മലയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, വിളപ്പിൽ, നഗരത്തിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിലൊക്കെ കുട്ടിയെ ഇവർ എത്തിച്ചിരുന്നു .
കേസിൽ ആദ്യം പിടിയിലായത് കാമുകൻ
മലയിൻകീഴ്∙ വിളപ്പിൽശാല പീഡനക്കേസിൽ ആദ്യം വലയിലായതു കാമുകൻ. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ വിഷ്ണുസാഗർ ഒഴിഞ്ഞുമാറി. തുടർന്നാണ് കുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. വിഷ്ണുവിനെ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണം കൂടുതൽ പേരിലെത്തി. കുടുങ്ങുമെന്നറിഞ്ഞ സംഘം വിഷ്ണുവിന്റെ തലയിൽ കേസ് കെട്ടിവയ്ക്കാൻ ശ്രമം നടത്തി.
എന്നാൽ കാമുകനെ മുൻനിർത്തി മറ്റുള്ളവർക്കായി പൊലീസ് വലവിരിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിനും വിധേയമാക്കിയതോടെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചു. തുടർന്നാണു കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീകലയെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും മറ്റുപ്രതികളിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു. സംഭവത്തിൽ സ്ത്രീകളടക്കം ചിലർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.