പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ തൊപ്പി ധരിച്ച് സെൽഫിയെടുത്ത എസ്എഫ്ഐ കോട്ടയം ജില്ലാകമ്മിറ്റിയംഗം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്ററുമായ കുമരകം തൈപറമ്പിൽ മിഥുൻ (അമ്പിളി– 23)യെ സിപിഎം സസ്പെൻഡ് ചെയ്തു. കുമരകം കണ്ണാടിച്ചാൽ ബ്രാഞ്ച് കമ്മിറ്റിയംഗമാണ് മിഥുൻ.
പ്രതി കൂട്ടുകാർക്ക് അയച്ച ചിത്രം ബിജെപിയാണ് പുറത്തുവിട്ടത്. ഇതെപ്പറ്റി ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചു കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും. കുമരകത്തു കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്തു പ്രസിഡന്റിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പിൽ മിഥുൻ (അമ്പിളി–23) എസ്ഐയുടെ തൊപ്പിവച്ചിരിക്കുന്ന സെൽഫിയാണു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്ററുമായ മിഥുനെതിരെ മൂന്നു വധശ്രമക്കേസുകൾ ഉൾപ്പെടെ 18 കേസുകൾ ഉണ്ടെന്നു കോട്ടയം ഡിവൈഎസ്പി അറിയിച്ചു.
സംസ്ഥാനത്തു സിപിഎം–ബിജെപി സംഘർഷമുണ്ടായതിനെ തുടർന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോട്ടയത്തു രണ്ടു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഒന്നാം തീയതി സമാധാന ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. ഇൗ ധാരണ തെറ്റിച്ച് അഞ്ചാംതീയതി കുമരകത്തു വീണ്ടും അക്രമമുണ്ടായി.
ബിജെപിയുടെ പ്രാദേശിക നേതാക്കൾക്കു മർദനമേറ്റു. ഈ സംഭവത്തെ തുടർന്നു മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കോട്ടയം ഇൗസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇന്നലെ രാവിലെ ഇൗസ്റ്റ് സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ മിഥുനെ അറസ്റ്റ് ചെയ്തു. വൈകിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മിഥുൻ എസ്ഐയുടെ തൊപ്പി തലയിൽ വച്ചെന്നാണു ബിജെപിയുടെ ആരോപണം.