കത്തികുത്തു കേസിൽ ഒളിവിലായിരുന്ന കാപ്പ കേസിലെ പ്രതി ഉൾപ്പടെ മൂന്ന് പേർ ഹരിപ്പാട് പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് നാടൻ നിറ തോക്കും തിരയും പിടിച്ചെടുത്തു. പൊലീസിനെ അക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ സംഘട്ടനത്തിലൂടെയാണ്കീഴടക്കിയത്. കുമാരപുരം പൊത്തപ്പള്ളി നോർത്ത് സ്വദേശി കിഷോർ, മാടത്തിങ്കൽ വീട്ടിൽ പ്രശാന്ത്, തൃക്കുന്നപ്പുഴ സ്വദേശി കൊച്ചിരാജാവെന്ന് വിളിക്കുന്ന കിഷോർ കുമാർ എന്നിവരെയാണ് ഹരിപ്പാട് സി.ഐ ടി.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തൃക്കുന്നപ്പുഴ വാരിയംകാട് ജംഗ്ഷനിൽ കഴിഞ്ഞ മാസം 28ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. 28ന് പകൽ തൃക്കുന്നപ്പുഴ വിദേശമദ്യ വിൽപ്പന ശാലയിൽ പ്രതികളിൽ ഒരാളായ കിഷോർ കുമാറും സുഹൃത്തുക്കളും മറ്റു ചിലരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് മദ്യപിച്ച ശേഷം ഇതേ ചൊല്ലി ഫോണിലൂടെയും ഇരു വിഭാഗങ്ങളും കലഹിച്ചു. പിന്നീട് ബൈക്കിൽ എത്തിയ പ്രതികൾ മൂന്ന് പേരും ചേർന്ന് വാരിയംകാട് ജംഗ്ഷനിൽ വെച്ച് എതിർ സംഘത്തിലുണ്ടായിരുന്ന 5 പേരെ കത്തിക്ക് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളിൽ നിന്നും മൊഴിയെടുത്ത പൊലീസ് കണ്ടാലറിയാവുന്ന മൂന്ന് പേരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.
ഇതോടെ ഒളിവിൽ പോയ പ്രതികൾ വെട്ടിയാർ ഭാഗത്തുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ വളയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ പൊലീസിനെ അക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ മൽപിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പിടികൂടുന്ന സമയം കിഷോറിന്റെ കൈയ്യിൽ നിന്നും തിര നിറച്ച നാടൻ തോക്കും നിറയ്ക്കാനുള്ള മറ്റൊരു തിരയും പൊലീസ് പിടിച്ചെടുത്തു. കിഷോറിനെ കഴിഞ്ഞ ഏപ്രിലിൽ കാപ്പ നിയമ പ്രകാരം ഗുണ്ടാ ലിസ്റ്റിൽ പെടുത്തി സെൻട്രൽ ജയിലിലാക്കിയിരുന്നു.
കാപ്പ അഡ്വൈസറി ബോർഡിൽ ബന്ധപ്പെട്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മെയ് മാസത്തിൽ പുറത്തിറങ്ങിയതാണ്. കിഷോിന്റെ പേരിൽ ഇപ്പോഴത്തെ ചേർത്ത് മൂന്ന് കൊലപാതക ശ്രമം ഉൾപ്പടെ എട്ട് ക്രിമിനൽ കേസുകളുണ്ട്.