മദ്യലഹരിയിൽ കുന്നിൻമുകളിൽ സാഹസത്തിനു മുതിർന്ന രണ്ടുയുവാക്കൾ 2000 അടി താഴ്ചയിലേക്കു വീണുമരിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള അമ്പോളി ഘട്ട് എന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ തിങ്കളാഴ്ചയായിരുന്നു അപകടം. മറ്റു വിനോദസഞ്ചാരികൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുരിൽ നിന്നെത്തിയ പ്രതാപ് റാത്തോഡ് (21), ഇമ്രാൻ ഖരാഡി (26) എന്നിവരാണു മരിച്ചത്. ഏഴംഗസംഘത്തിലെ മറ്റുള്ളവർ മടങ്ങാൻ തീരുമാനിച്ചെങ്കിലും ഇവർ രണ്ടുപേരും അൽപനേരം കൂടി അവിടെ ചെലവഴിക്കുകയായിരുന്നു. മലമുകളിൽനിന്നു താഴേക്കു വീഴാതിരിക്കാൻ സുരക്ഷാവേലിയുണ്ട്. ഇതിനു മുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പലവട്ടം നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും പിന്നീട് ഒരുവിധത്തിൽ ഇരിപ്പുറപ്പിച്ചിരുന്നു. തുടർന്ന് വീണ്ടും മദ്യപിക്കുകയും കൈവീശി ഉറക്കെ കൂവുകയും ചെയ്യുന്നതിനിടെയാണു നിയന്ത്രണം നഷ്ടപ്പെട്ടു താഴേക്കുവീണത്.