മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറുടെ സ്വത്ത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിൽ പ്രതികളായ അഭിഭാഷക കെ.വി.ശൈലജയും ഭർത്താവ് കൃഷ്ണകുമാറും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. പ്രതികൾ കോടതിയെ സമീപിച്ചതോടെ പൊലീസ് അന്വേഷണവും മന്ദഗതിയിലായി. അതേസമയം ൈശലജയെ പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
ദുരൂഹസാഹചര്യത്തിൽ മരിച്ച പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയാണ് അഭിഭാഷകയായ കെ.വി.ശൈലജ. രണ്ടാംപ്രതി കൃഷ്ണകുമാറും. ഇരുവരും അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. കോടതിയെ സമീപിക്കുന്നതിന് മുൻപ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കവും ഫലം കണ്ടില്ല. ശൈലജയുടെ സഹോദരി ജാനകിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു.
ഈ കാര്യം മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഹൈക്കോടതിയുടെ മൻപാകെയെത്തും. ശൈലജയെ ചോദ്യംചെയ്താൽമാത്രമെ നാലും അഞ്ചും പ്രതികളായ വില്ലേജ് ഓഫിസറുടെയും തഹസിൽദാരുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കു.
ജാനകിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലും ശൈലജയും കൃഷ്ണകുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതിനാലും പൊലീസിന്റെ അന്വേഷണത്തിൽ വേഗത കുറഞ്ഞു. ചെന്നൈയിൽ താമസമാക്കിയ ബാലകൃഷ്ണന്റെ സഹോദരിമാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.