കപ്പലിലും വിദേശത്തും ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ നാലുപേർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശി അബ്ദുൾ ഹക്കിം അടക്കം രണ്ടുമലയാളികളും അറസ്റ്റിലായവരിൽ ഉൾപെടുന്നു. ഉദ്യോഗാർഥികള്‍ക്കായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇവരെ താനെയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പാലക്കാട് സ്വദേശി അബ്ദുള്ളഹക്കിം, വിജയഗോപാൽ പിള്ള എന്നിവരക്കം നാലുപേരാണ് താനെ പൊലീസിന്റെ പിടിയിലായത്. വിദേശത്തും കപ്പലിലും ജോലിനൽകുന്നതിനായി ഉദ്യോഗാർഥികൾക്ക് ഇവർ വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് കപ്പലിൽ ജോലിക്കാവശ്യമായി വരുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, പാസ്പോർട്ടുകളും പിടികൂടിയിട്ടുണ്ട്.
തട്ടിപ്പിനായി മുംബൈ ബാൻഢൂപിൽ പ്രതികൾ ഒരു സ്ഥാപനം നടത്തിയിരുന്നതായും താനെ പൊലീസ് കമ്മിഷണർ പരംബീർ സിങ് പറഞ്ഞു. ജോലിക്കായി ശ്രമം നടത്തിയവര്‍ക്ക് സർട്ടിഫിക്കേറ്റ് എത്തിച്ചുനൽകാൻ മുപ്പതിനായിരംമുതൽ ഒരുലക്ഷം രൂപവരെ വാങ്ങിയതായും വ്യക്തമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നിരവധിപ്പേർ ഇവരെ സർട്ടിഫിക്കേറ്റിനായി സമീപിച്ചിരുന്നു. ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നതായി തട്ടിപ്പിനിരയായ കോട്ടയംസ്വദേശി അബിൻ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. വ്യാജസർട്ടിഫിക്കറ്റ് നിർമിക്കാനായി കൂടുതലാളുകളുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി സംശയമുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.