ടോളിവുഡിനെ മുൾമുനയിൽ നിർത്തുന്ന ലഹരിക്കേസിനു തുടക്കം കുറിച്ചതു കഴിഞ്ഞ ജൂലൈ ഒന്നിനു പുലർച്ചെ ആയിരുന്നു. ചെറിയ സംഗീതസംഘങ്ങളിലെ ഗായകനായ കാൽവിൻ മസ്കറാനസ്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്ദുൽ ഖുദ്ദോസ്, ഒരു വിദ്യാർഥി എന്നിവർ അറസ്റ്റിലാവുന്നത് അന്നാണ്. അതിനും നാലു ദിവസം മുൻപു നഗരത്തെ നടുക്കിയ ഒരു അപകടം സംഭവിച്ചു.
ബഞ്ജാര ഹിൽസിലെ ഷംഷാബാദ് റോഡിൽ രാത്രി നിർത്തിയിട്ടിരുന്ന ട്രക്കിനു പിറകിൽ പാഞ്ഞുവന്ന ചുവന്ന സ്കോഡ കാർ ഇടിച്ചുകയറി. വാഹനം ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചയാളുടെ പൂർണ വിലാസം കണ്ടപ്പോഴാണ് തെലുങ്ക് സിനിമാ ലോകം ഞെട്ടിയത്. തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജയുടെ ഇളയ സഹോദൻ ഭരത് ആയിരുന്നു വാഹനത്തിൽ.
വാഹനത്തിൽ നിന്ന് ഒട്ടേറെ ഒഴിഞ്ഞ മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമാണ് അപകടകാരണം എന്നു പറഞ്ഞു പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും നാലു ദിവസങ്ങൾക്കു ശേഷമുണ്ടായ സംഭവവികാസങ്ങൾ എക്സൈസ് അധികൃതരിൽ സംശയം ജനിപ്പിച്ചു.
ഭരതും രവി തേജയുടെ മറ്റൊരു സഹോദരൻ രഘുവും മുൻപ് ലഹരിമരുന്നു കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു. ലഹരി വിൽപനയ്ക്കെത്തിയ നൈജീരിയക്കാരനൊപ്പമാണ് ഇരുവരും പിടിയിലായത്. അന്ന് ഇരുവരും ഉപയോഗിച്ചിരുന്ന വാഹനം രവി തേജയുടെ പേരിൽ റജിസ്റ്റർ ചെയ്തിരുന്നതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ ഭരത് മരിച്ചതിനു ശേഷം ജൂബിലി ഹിൽസിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ രവി തേജയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അസാന്നിധ്യവും അധികൃതർ ശ്രദ്ധിച്ചു. ഭരതിന്റെ കുടുംബത്തിൽ നിന്ന് ആ ചടങ്ങിൽ പങ്കെടുത്തതു രഘു മാത്രമായിരുന്നു. നഗരത്തിൽ ഉണ്ടായിരുന്നിട്ടും രവി തേജയും മറ്റുള്ളവരും ചടങ്ങിൽ നിന്നു വിട്ടുനിന്നു.
ഈ സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷമാണു കാൽവിൻ മസ്കറാനസിന്റെ മൊബൈലിൽ നിന്നു രവി തേജയുൾപ്പെടെയുള്ളവരുടെ പേരുവിവരങ്ങൾ എക്സൈസ് വകുപ്പിനു ലഭിക്കുന്നത്.
രവി തേജയെ ചോദ്യം ചെയ്തപ്പോൾ എക്സൈസ് സംഘത്തിനു പ്രധാനമായും അറിയാനുണ്ടായിരുന്നതും സഹോദരൻ ഭരതിന്റെ ലഹരി മാഫിയയുമായുള്ള ബന്ധങ്ങളെക്കുറിച്ചായിരുന്നു. എക്സൈസിന്റെ ഇനിയുള്ള അന്വേഷണങ്ങൾ സഞ്ചരിക്കുന്നതും ആ വഴികളിലൂടെയായിരിക്കും എന്നാണു സൂചന. അത് ഒരുപക്ഷേ, തെലങ്കാനയും കടന്നു കോളിവുഡിലേക്കും മോളിവുഡിലേക്കും ചെന്നെത്തിയേക്കും.
ഒരു വർഷം മുൻപു നടന്ന മറ്റൊരു മരണവും ഇതേ സാഹചര്യത്തിൽ അന്വേഷണോദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്കു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു വിളിച്ചുവരുത്തിയ തനീഷ് അല്ലാഡിയുടെ പിതാവ് അല്ലാഡി യശ്വർധൻ ബാബു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു വീണുമരിച്ചത് ഒരു വർഷം മുൻപാണ്.
മരണത്തിൽ സംശയമുണ്ടെന്നും സംഭവത്തിനു തൊട്ടു മുൻപ് യശ്വർധന്റെ ബഹളം കേട്ടിരുന്നുവെന്നും അമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ, കുടുംബപ്രശ്നമെന്നും സാമ്പത്തിക പ്രശ്നമെന്നും പറഞ്ഞ് അന്നു പൊലീസ് കേസ് അവസാനിപ്പിച്ചു. ഈ മരണത്തിലെ ദുരൂഹതകളും അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.