കണ്ണൂരിലും തിരുവനന്തപുരത്തും വ്യാജരേഖകൾ ചമച്ച് ഭൂമിതട്ടിയെടുത്ത കേസിൽ പയ്യന്നൂര്‍ സ്വദേശിനിയായ അഭിഭാഷകയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. തളിപ്പറമ്പ് സ്വദേശിയായിരുന്ന റിട്ടയ്ഡ് സഹകരണ റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ പരിയാരത്തും പേട്ടയിലുമുള്ള വസ്തുക്കള്‍ അഭിഭാഷകയായ കെ.വി.ശൈലജ സ്വന്തമാക്കിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. ബാലകൃഷ്ണന്റെ ദൂരുഹമരണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഡോക്ടറോടും വക്കീലിനോടും നുണ പറയരുതെന്നാണ് പഴമൊഴി. എന്നാൽ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായിരുന്ന പി.കുഞ്ഞമ്പുനായരുടെ മകനായ രമേശൻ അഭിഭാഷകയായ കെ.വി.ശൈലജയോട് സത്യങ്ങള്‍ തുറന്ന് പറഞ്ഞതോടെ നഷ്ടപ്പെട്ടത് കോടികളുടെ സ്വത്താണ്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയ രമേശന്റെ പക്കൽനിന്ന് അഭിഭാഷക എല്ലാരേഖകളും കൈക്കിലാക്കി. തുടർന്ന് തിരുവനന്തപുരം പേട്ടയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രമേശന്റെ സഹോദരനായ ബാലകൃഷ്ണനുമയി ഇവർ സൗഹൃദത്തിലായി. 2011ൽ ഇദേഹം രോഗബാധിതനായി കിടപ്പിലയപ്പോഴാണ് ശൈലജയും ഭർത്താവുംചേർന്ന് ആംബുലൻസിൽ കോഴിക്കോടേക്ക് കൊണ്ടുവരുന്നത്. യാത്രാമധ്യേ കൊടുങ്ങല്ലൂരിൽവച്ച് ബാലകൃഷ്ണൻ മരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ബന്ധുക്കളെ അറിയിക്കാതെ തിടുക്കത്തിൽ മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്ക്കരിക്കുകയും ചെയ്തു.
പിന്നീട് ശൈലജയുടെ സഹോദരി ജാനകിയും ബാലകൃഷ്ണനും 1980ൽ വിവാഹിതരായെന്ന് പയ്യന്നൂര്‍ വിഠോബ ക്ഷേത്രത്തിൽനിന്ന് സർട്ടിഫിക്കറ്റ് തരപ്പെടുത്തി. ശേഷം ഇവർ ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് വ്യാജ തെളിവുകളുണ്ടാക്കി പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടിയെടുത്തു. ഈ രേഖകളുടെ ബലത്തിലാണ് കോടതിയെ സമീപിച്ച് ബാലകൃഷ്ണന്റെപേരിൽ പരിയാരത്തുള്ള ആറേക്കർ സ്ഥലവും പേട്ടയിലെ ഒന്നരസെന്റ് ഭൂമിയും ഇരുനിലവീടും തട്ടിയെടുക്കുന്നത്. ഇവ ശൈലജയുടെ പേരിലേക്ക് ജാനകി എഴുതിനൽകുകയും ചെയ്തു. പേട്ടയിലെ വീടും സ്ഥലവും വിറ്റതായും പൊലീസ് കണ്ടെത്തി. എത്രയുംവേഗം അഭിഭാഷകയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെതീരുമാനം. തട്ടിപ്പിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.