ഏഴു വർഷം മുൻപു ഭാര്യയെ കൊലപ്പെടുത്തുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇൻഫോസിസ് മുൻ എച്ച്ആർ മാനേജർക്കു ജീവപര്യന്തം. 2010 ഓഗസ്റ്റ് 10നു ഹുളിമാവിലെ അപ്പാർട്ട്മെന്റിൽ പ്രിയങ്ക ഗുപ്ത കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സതീഷ് ഗുപ്ത(38)യെ ആണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജയിൽശിക്ഷയ്ക്കു പുറമെ 25000 രൂപ പിഴയും വിധിച്ചു.
കഴുത്ത് അറുത്തനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കവർച്ചക്കാർ കൊലപ്പെടുത്തിയതാണെന്നു പൊലീസിനെ വിശ്വസിപ്പിച്ച സതീഷ്, ഇതിനായി വ്യാജ തെളിവുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കൊല നടത്തിയതു സതീഷ് ആണെന്നു വ്യക്തമായതോടെ പൊലീസ് അറസ്റ്റ് ചെയ്തു. ‘സർപ്രൈസ് ഗിഫ്റ്റ്’ ഉണ്ടെന്നു പറഞ്ഞ് പ്രിയങ്കയുടെ കൈ ബന്ധിക്കുകയും കണ്ണു മൂടുകയും ചെയ്ത സതീഷ് ഇവരെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
പുറമെനിന്നെത്തിയവർ കൊലപ്പെടുത്തിയതെന്നു പൊലീസിനെ വിശ്വസിപ്പിക്കാൻ പിന്നീട് കഴുത്തറുക്കുകയും ചെയ്തു. താൻ പുലർച്ചെ നടക്കാൻ പോയപ്പാഴാണ് സംഭവം ഉണ്ടായതെന്നു വിശ്വസിപ്പിക്കാൻ വ്യാജ തെളിവുകളും സൃഷ്ടിച്ചു. എന്നാൽ സംഭവ സമയത്തു സതീഷിന്റെയും പ്രിയങ്കയുടെയും മൊബൈൽഫോൺ ഒരേ ടവറിനു കീഴിലായിരുന്നുവെന്നതു പൊലീസിൽ സംശയമുണർത്തി. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ലക്‌നൗ സ്വദേശികളായ സതീഷും പ്രിയങ്കയും 2006ലാണ് വിവാഹിതരായത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചത്.