ഒറ്റപ്പാലം നഗരത്തിലെ ഇലക്ട്രിക്കൽ സൂപ്പർമാർക്കറ്റ് ഉടമയെ കബളിപ്പിച്ച് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പ്രമുഖ കമ്പനികളുടെ ഏജൻസി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. കേസിൽ തൃശൂർ ചെറുതുരുത്തി സ്വദേശിയാണ് പിടിയിലായത്.
തൃശൂർ ചെറുതുരുത്തി ദിയ വീട്ടിൽ രാഗേഷാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ന്യൂ ബസാറിലെ സ്ഥാപനത്തിന്റെ മാനേജിങ് പാർടണർ പാലപ്പുറം സ്വദേശി ഇ.പി. സുനീഷിന്റെ പരാതിയിലാണ് രാഗേഷിനെ മാനന്തവാടിയിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ എയർ കണ്ടീഷണർ കമ്പനിയുടെ ഏരിയാ സെയിൽസ് മാനേജർ എന്ന നിലയിലാണ് ഒറ്റപ്പാലത്തെ സ്ഥാപനത്തിൽ എത്തിയത്.
പിന്നീട് സത്യസന്ധമായ ഇടപാടിലൂടെ വിശ്വാസം നേടിയെടുത്ത് പലപ്പോഴായി പണം വാങ്ങി. വ്യാജ ഇമെയിൽ ഐഡികൾ വഴിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്. വിവിധ കമ്പനികളുടെ ഏജൻസി ലഭിക്കുന്നതിന് കമ്പനികൾക്ക് നൽകേണ്ട കരുതൽ നിക്ഷേപം വേണമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. തട്ടിപ്പിന് കൂട്ടുനിന്ന മറ്റുളളവർക്കായി അന്വേഷണം തുടങ്ങി. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.