തിരുവല്ലയ്ക്ക് സമീപം കുറ്റൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം പീഡനം മൂലമാണെന്ന് പൊലീസ് കണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ രേഷ്മയെയാണ് പറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
തിരുവല്ല കുറ്റൂര്‍ സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ രേഷ്മയാണ് പൊള്ളലേറ്റ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ശരീരമാസകലം തീപടര്‍ന്ന രേഷ്മ നിലവിളിച്ചോടുന്നത് പത്രമിടാന്‍ വന്ന സമീപവാസിയായ ബാബു കണ്ടു.
രേഷ്മയെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രേഷ്മയുടെ ഭര്‍ത്താവ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രഞ്ജിത്തിനേയും അമ്മ രാജമ്മയെയും ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം മുൻപായിരുന്നു രേഷ്മയുടെയും രഞ്ജിത്തിന്‍റെയും വിവാഹം. ഒരുവയസുള്ള മകനുമുണ്ട്.