പത്തനാപുരം ∙ പ്ലസ് വൺ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ വെട്ടിത്തിട്ട പരുമൂട്ടിൽ വീട്ടിൽ ബിജു തോമസിന്റെ മകളും കലഞ്ഞൂർ ഗവ.എച്ച്എസ്എസ് വിദ്യാർഥിനിയുമായ റിൻസി(16)യെയാണു കഴുത്തിൽ മുറിവുകളുമായി മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ ബീനയാണു രാവിലെ ആദ്യം റിൻസി മരിച്ചുകിടക്കുന്നതു കണ്ടത്.കിടപ്പുമുറിയിലെ കട്ടിലിൽ കണ്ടെത്തിയ മൃതദേഹത്തിൽ കഴുത്തിൽ കയർ മുറുകിയതിന്റെയോ ബ്ലേഡ് പോലെയുള്ള വസ്തു കൊണ്ടു വരഞ്ഞതിന്റെയോ പാടുണ്ട്.
പതിനാറുകാരിയായ റിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. റിൻസിയുടെ മരണം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പഠിക്കാൻ മിടുക്കിയായിരുന്ന റിൻസിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. കഴിഞ്ഞ രാത്രി 12 വരെയും പഠിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനപ്രകാരം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ല.
കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുംവരെ കാത്തിരിക്കാനാണു പൊലീസിന്റെ തീരുമാനം.റിൻസി മരിച്ചുകിടന്ന കിടപ്പുമുറിയിലെ സാഹചര്യവും പ്രദേശവാസികളുടെയും മറ്റും മൊഴിയും ആത്മഹത്യ എന്ന നിഗമനത്തിലേക്കു നയിക്കുന്നവയല്ല. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലെന്നാണു വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.
കഴുത്തിലെ മുറിവ് ആത്മഹത്യാശ്രമമായി വ്യാഖ്യാനിക്കാമെങ്കിലും കതകുകൾ തുറന്നുകിടന്നതും വീട്ടിൽനിന്നു പുറത്തേക്കോടിയ പൊലീസ് നായ റോഡിലൂടെ കുറച്ചുദൂരം പോയി തിരിച്ചു വീട്ടിലെത്തിയതുമെല്ലാം സംശയം ഉണ്ടാക്കുന്നു, പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലില്ല. ശാസ്ത്രീയ പരിശോധനകൾ നടത്തി കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.