പെരുമ്പാവൂർ ജിഷ വധക്കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബുവിനെ (38) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പു കണ്ടെടുത്തതിന്റെ മഹസർ സാക്ഷിയാണു സാബു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെങ്കിലും ഇയാളെ വിസ്തരിച്ചിരുന്നില്ല.
ജിഷ കൊല്ലപ്പെട്ട വീടിരിക്കുന്ന കനാൽ ബണ്ടിന്റെ എതിർവശത്താണു സാബുവിന്റെ വീട്. ജിഷയുടെ കൊലപാതകം വിവാദമായതോടെ സംശയത്തിന്റെ പേരിൽ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ദിവസം ചോദ്യം ചെയ്ത ശേഷം നിരപരാധിയാണെന്നു തെളിഞ്ഞതോടെ വിട്ടയച്ചു. പക്ഷേ, പൊലീസ് മർദിച്ചതായി പരാതിയുയർന്നിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ സാബു ഇടയ്ക്കു പെയ്ന്റിങ് ജോലിക്കും പോയിരുന്നു. രാത്രി ഓട്ടോയോടിക്കാൻ പോയി പകൽ കിടന്നുറങ്ങുന്നതാണു പതിവ്. ഉച്ചയായിട്ടും ഉണരാതിരുന്നതോടെ മാതാപിതാക്കൾ നോക്കിയപ്പോൾ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. കുറുപ്പംപടി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മരണ കാരണം വ്യക്തമല്ലെന്നു കുറുപ്പംപടി എസ്ഐ പി.എം. ഷമീർ അറിയിച്ചു. പത്തു വർഷം മുൻപു സാബുവിന്റെ സഹോദരനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം രണ്ടിനു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. മത്തായിയാണ് പിതാവ്. അമ്മ: മറിയാമ്മ. സഹോദരങ്ങൾ: ഷീബ, മിനി പരേതരായ സാജു, സാനി.
ചെയ്യാത്ത തെറ്റിന് പൊലീസ് പീഡനം; ഇനി എങ്ങനെ ജീവിക്കുമെന്നു നൊമ്പരം
‘ഈ ശരീരം കൊണ്ടിനി ജോലിയെടുത്തു ജീവിക്കാനാകുമെന്നു തോന്നുന്നില്ല. അത്രയ്ക്കായിരുന്നു ശാരീരിക പീഡനം’ ജിഷ വധക്കേസ് അന്വേഷിച്ച ആദ്യ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ച സാബു ഓട്ടോറിക്ഷ ഡ്രൈവർമാരായ സുഹൃത്തുക്കളോടു പറഞ്ഞതാണിത്.
നാലു ദിവസമാണ് പൊലീസ് സാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഇയാളെ കൂടാതെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂരും പരിസരത്തുമുള്ള വിവിധ സ്റ്റേഷനുകളിലായിരുന്നു ചോദ്യം ചെയ്യൽ. പൊലീസ് ക്രൂരമായി മർദിച്ചതായി സാബു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പിന്നീടു വെളിപ്പെടുത്തിയിരുന്നു.
ശ്വാസംമുട്ടലും ശരീര വേദനയും അനുഭവപ്പെടുന്നതായി മിക്കപ്പോഴും പറയാറുണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞു. പലപ്പോഴും പൊട്ടിക്കരച്ചിലിലാണ് ഇതവസാനിക്കാറ്. ഈ വേദനയും സഹിച്ച് അധികനാൾ ജീവിക്കാനാകില്ലെന്നും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ ഓർക്കുന്നു.ദിവസങ്ങളോളം പ്രതിയെന്ന നിലയിലായിരുന്നു സാബുവിനെ പൊലീസ് അവതരിപ്പിച്ചിരുന്നത്. ഒടുവിൽ പ്രതിയുടെ ചെരുപ്പു കണ്ടെടുത്തതിലെ മഹസർ സാക്ഷിയാക്കുകയായിരുന്നു പൊലീസ്. അമീറുൽ ഇസ്‌ലാമിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.