കണ്ണൂർ പയ്യന്നൂരിൽ ഭാര്യയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഴീക്കോട് സ്വദേശി പാലോട്ടുവയൽ ഷമ്മികുമാറിനാണ് ശിക്ഷ. 2010 ജനുവരി ഇരുപത്തിരണ്ടിനാണ് ഭാര്യ രമ്യയെ ഷമ്മി കൊലപ്പെടുത്തിയത്
ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ മൂന്ന് ലക്ഷംരൂപ ഷമ്മികുമാർ പിഴയടയ്ക്കണം. ഗാർഹികപീഡന കുറ്റം തെളിഞ്ഞതിനാൽ ഷമ്മികുമാറിന്റെ മാതാവ് പത്മാവതിക്ക് രണ്ടുവർഷം തടവും അമ്പതിനായിരംരൂപ കോടതി വിധിച്ചു. എന്നാൽ അന്വേഷണസംഘം ഇതേ കുറ്റം ചുമത്തിയ ഷമ്മികുമാറിന്റെ സഹോദരൻ ലതീഷ് കുമാറിനെ കോടതി വെറുതെ വിട്ടു. കൊലപാതകത്തിനുശേഷം വിദേശത്തേക്കുകടന്ന ഷമ്മികുമാറിനെ ഇന്റർപോളിന്റെ സഹായാത്താലാണ് അറസ്റ്റ് ചെയ്തത്. 2010 ജനുവരി പതിനഞ്ചിനാണ് പ്രതി നാട്ടിലെത്തിയത്.
ഇരുപതാം തീയതി രമ്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പം പയ്യന്നൂരിൽ ലോഡ്ജ് മുറിയെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ കുട്ടിയെ ഭാര്യവീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്നാണ് രമ്യയുടെ മൃതദേഹം ലോഡ്ജ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മദ്യം നൽകി അവശയാക്കിശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം, ഗാർഹിക പീഡനം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷമ്മികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.