തട്ടിപ്പുകേസിൽ അറസ്റ്റിലായ അവതാർ ഗോൾഡ് ജ്വല്ലറി ഉടമ തൃത്താല ഊരത്തൊടിയിൽ അബ്ദുല്ലയുടെ ഭാര്യ ഫൗസിയ (45) പൊലീസ് കസ്റ്റഡിയിൽ. പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പെരുമ്പാവൂരിലെ ഫഫാസ് ജ്വല്ലറി ഏറ്റെടുത്തു നടത്താൻ കരാറൊപ്പിട്ട ശേഷം സ്വർണം കടത്തിക്കൊണ്ടുപോയി 12 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ രണ്ടാം പ്രതിയാണിവർ.
ഒന്നാം പ്രതിയായ അബ്ദുല്ലയെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജാമ്യത്തിലാണിപ്പോൾ. ഇവരുടെ മകനും മൂന്നാം പ്രതിയുമായ ഫാരിസ് ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
വിദേശത്തേക്കു കടന്ന ഫൗസിയയും മകനും കഴിഞ്ഞ മേയിൽ നാട്ടിലെത്തിയെങ്കിലും മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജാരാകാൻ നിർദേശിച്ചെങ്കിലും വീണ്ടും ഇവർ കോടതിയെ സമീപിച്ചു. ഈ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് തൃശൂർ ചാവക്കാട്ടെ വീട്ടിൽനിന്ന് ഇവർ അറസ്റ്റിലായത്.
പെരുമ്പാവൂർ പിപി റോഡിലെ ഫഫാസ് ജ്വല്ലറിയും വസ്ത്രവ്യാപാര സ്ഥാപനവും അവതാർ എന്ന പേരിൽ ഏറ്റെടുത്തു നടത്താനാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരം കടയിലുണ്ടായിരുന്ന 12 കോടി രൂപയുടെ സ്വർണം അബ്ദുല്ലയ്ക്കു കൈമാറി. എന്നാൽ, കട മോടിപിടിപ്പിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തശേഷം അബ്ദുല്ല സ്വർണവുമായി കടക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫഫാസ് ജ്വല്ലറി ഉടമ വെങ്ങോല പട്ടരുമഠം സലിം നൽകിയ പരാതിയിലാണു പെരുമ്പാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കബളിപ്പിച്ചശേഷം അബ്ദുല്ലയും കുടുംബവും വിദേശത്തേക്കു കടന്നു. വിദേശത്തും ആന്ധ്രാപ്രദേശിലും കർണാടകയിലും മാറിമാറി ഒളിവിലായിരുന്ന അബ്ദുല്ലയെ അന്നത്തെ ഡിവൈഎസ്പി കെ. സുദർശനന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.