കൊച്ചി നഗരത്തിൽ പാർക്കിങ് സ്ഥലങ്ങളിൽ നിർത്തുന്ന ഇരുചക്ര വാഹനങ്ങളിൽനിന്നു പെട്രോൾ ഊറ്റുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ആളൊഴിഞ്ഞ ഭാഗങ്ങളിൽ വയ്ക്കുന്ന ബൈക്കുകളിൽ നിന്നാണു പെട്രോൾ മോഷ്ടിക്കുന്നത്. ദർബാർ ഹാൾ പരിസരം, എറണാകുളം സൗത്ത് സ്റ്റേഷൻ കിഴക്കൻ കവാടം എന്നിവിടങ്ങളിലാണു പെട്രോൾ ഊറ്റുന്നത്. ദർബാർ ഹാൾ ഗ്രൗണ്ടിനു സമീപം കഴിഞ്ഞ ദിവസം പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണു പെട്രോൾ ഊറ്റാൻ വച്ചിരുന്ന കുപ്പി വാഹന ഉടമ കണ്ടത്. പെട്രോൾ ഊറ്റുന്ന സംഘങ്ങൾ ഇത് ഓട്ടോറിക്ഷകൾക്കു മറിച്ചു വിൽക്കുന്നതായി സൂചനയുണ്ട്.
ബൈക്കുകളിൽ കുപ്പി വച്ചശേഷം പെട്രോൾ നിറയുന്നതുവരെ ദൂരെ മാറി നിൽക്കുകയാണു സംഘം ചെയ്യുന്നത്. ആരും വരുന്നില്ലെന്നു കണ്ടാൽ നിറഞ്ഞ കുപ്പിയുമായി സ്ഥലം വിടും. ബൈക്ക് എടുക്കാൻ വരുന്നവർ പിന്നീടു പെട്രോളിനായി ബൈക്ക് തള്ളി നടക്കണം. ഇത്തരം സംഭവങ്ങൾ ദർബാർ ഹാൾ പരിസരത്തു പതിവാണെന്നു വ്യാപാരികൾ പറഞ്ഞു. പരാതിയെത്തുടർന്നു പൊലീസ് ആന്വേഷണം ആരംഭിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കൻ കവാടത്തിൽ ജിസിഡിഎ പാർക്കിങ് ഗ്രൗണ്ട് കൂടാതെ ഫുട്ട്ഓവർ ബ്രിജിന്റെ ഭാഗത്ത് ആളുകൾ ബൈക്കുകൾ വയ്ക്കുന്നുണ്ട്.
മിക്കപ്പോഴും വൈകിട്ടു ബൈക്ക് എടുക്കാൻ വരുന്നവർക്കു മറിഞ്ഞു കിടക്കുന്ന ബൈക്കുകളാണു കാണാൻ കഴിയുക. ഇവിടെയും പെട്രോൾ ഊറ്റുന്ന സംഘമുണ്ടെന്ന് യാത്രക്കാർ പറയുന്നു. പൊലീസ് പട്രോളിങ് ഏർപ്പെടുത്തുകയും ഇത്തരം സംഘങ്ങൾക്കു ഒത്താശ ചെയ്യുന്ന പാർക്കിങ് ജീവനക്കാർക്കെതിരെയും കർശന നടപടി വേണമെന്ന് യാത്രക്കാർ പറഞ്ഞു.