കൊല്ലം ചാത്തന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തള്ളിയ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. കുറുങ്ങപ്പള്ളി സ്വദേശി ഷൈൻ മോന്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വീട്ടിലെത്തി ഷൈന്‍മോനെ വിളിച്ചുകൊണ്ടുപോയത് ആരാണെന്ന് വ്യക്തമായാലെ അന്വേഷണത്തിന് തുമ്പുണ്ടാകൂ.
ഇത്തിക്കര ടൈൽ ഫാക്ടറി വളപ്പിനോട് ചേർന്ന പുൽക്കാടില്‍ തിങ്കളാഴ്ചയാണ് ഷൈന്‍മോന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച രാത്രി ഏഴിനു ഒരാൾ വീട്ടിൽ എത്തി ഷൈൻമോനെ വിളിച്ചു കൊണ്ടു പോയിരുന്നു. പിറ്റേന്ന് രാവിലെ ആറു മണിയോടെയാണ് മൃതശരീരം കാണുന്നത്. രാത്രി ഒൻപതിനും 12നും ഇടയിലാണ് കൊലപാതകം നടന്നതെന്നു സൂചന. പുലര്‍ച്ചെ മൂന്നരയോടെ കൊച്ചുപാലത്തിനു സമീപം ഒരു കാർ കാണുകയും നിർത്തിയിട്ട കാർ ഉടൻ തന്നെ സ്റ്റാർട്ടാക്കി ആദിച്ചനല്ലൂർ ഭാഗത്തേയ്ക്ക് വേഗത്തിൽ പോയതായും പറയപ്പെടുന്നു. ഈ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സാമ്പത്തിക ഇടപാടുകളാകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വവ്വാക്കാവ് കുറുങ്ങപ്പള്ളിയിൽ ഗവ.വെൽഫെയർ എൽപി സ്കുളിനു സമീപം മാതാപിതാക്കള്‍ക്കൊപ്പമാണ് ഷൈൻ മോന്‍ താമസിച്ചിരുന്നത്. വള്ളികുന്നം സ്വദേശികളായ ഷൈൻ മോനും കുടുംബവും രണ്ട് മാസം മുമ്പാണ് കുറുങ്ങപ്പള്ളിയിൽ വാടകക്ക് താമസിക്കാനെത്തിയത്. ചാത്തന്നൂർ എസിപി ജവാഹർ ജനാർദ്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.