ഹരിപ്പാട് ∙ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സാഗരമാതാ പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന ‘രഹ്ന’ ബസ് മോഷ്ടിക്കാൻ ശ്രമിച്ച പള്ളിപ്പാട് കോട്ടയ്ക്കകം പ്ലാങ്കുഴി തെക്കതിൽ അയ്യപ്പൻ (23) ആണ് അറസ്റ്റിലായത്. കരുവാറ്റ വടക്ക് നിസാം മൻസിലിൽ റഹീമിന്റെ ഉടമസ്ഥതയിലുള്ളതാണു ബസ്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
ബസ് മോഷിച്ചു കൊണ്ടുപോകുന്നതിനിടെ തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോൾ ഷോർട് സർക്യൂട്ട് മൂലം സ്റ്റാർട്ടറിനു തീപിടിക്കുകയും ബസ് നിൽക്കുകയും ചെയ്തു. ഇതോടെ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാതായി. ബസിന്റെ മുന്നിലും പിന്നിലും വാഹനനിരയായതോടെ അയ്യപ്പൻ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് എത്തിയ പൊലീസും അഗ്നിശമനസേനയും ചേർന്നാണു ബസ് നീക്കം ചെയ്തത്. കരുവാറ്റയിൽ ബസ് നിർത്തിയിട്ടിരുന്ന ഭാഗത്തിനു സമീപത്തെ സിസി ടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണു പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായകമായത്. ഇയാൾ വേറെയും വാഹനമോഷണക്കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സിഐ ടി.മനോജ്, എസ്ഐ കെ.ജി.രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജൻ, അനീഷ്, അനിരുദ്ധൻ, അഞ്ജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.