കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തുമ്പില്ലാതെ പൊലീസ്. കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൃത്യതിന് പിന്നിലെ കാരണങ്ങളോ വ്യക്തമല്ല. ഇതരസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി.
കഴിഞ്ഞ ആറിനാണ് തിരുവമ്പാടിക്ക് സമീപം കാരശേരിയിൽ റോഡരികിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിച്ചുള്ള കൊലയെന്ന് തെളിഞ്ഞു.
ഇതിനിടെ ചാലിയം കടൽത്തീരത്ത് കണ്ടെത്തിയ രണ്ട് കൈകൾ മൃതദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ചു. കാണാതായവരെക്കുറിച്ച് വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. വിവിധ ജില്ലകളിൽ നിന്ന് കാണാതായവരെക്കുറിച്ചുള്ള വിളിയെത്തിയെങ്കിലും കണ്ടെത്തിയ മൃതദേഹവുമായി സാമ്യമുണ്ടായിരുന്നില്ല. വെട്ടിമാറ്റിയ തല കണ്ടെത്താത്തതാണ് ആളെത്തിരിച്ചറിയാൻ പ്രധാന തടസം. ഇതിനിടെ കൊല്ലപ്പെട്ടത് ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന സംശയമുണ്ടായി. എന്നാൽ മറ്റ് നാടുകളിൽ നിന്ന് ജോലിക്കെത്തിയവരും മടങ്ങിയവരും എത്രയാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ആറ് തവണയാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്.