പാലക്കാട് ചെർപ്പുളശേരിയിൽ നാലംഗ പിടിച്ചുപറിസംഘം പിടിയിലായി. ബൈക്ക് മോഷണം, കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറേ കേസുകളില്‍ പ്രതികളാണ് പിടിയിലായത്. ലഹരിമരുന്നു വിൽപനയുമായി സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പിടിയിലായ മോഷണക്കേസ് പ്രതികളായ സുധീഷും, അഭിജിത്തും നൽകിയ വിവരങ്ങളെ തുടർന്നാണ് ഇവരുടെ സംഘത്തിൽപ്പെട്ട നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖ്യ സൂത്രധാരനും ചെന്നൈ റായിൽ പേട്ട ഹുസൈൻ ഫോർട്ട് സ്ട്രീറ്റ് സ്വദേശിയുമായ ഇക്ബാൽ ഷേയ്ഖ് പിന്നാലെ വലയിലായി.
കവര്‍ച്ചാസംഘത്തിലുളള പാലൂർ ചേലാർ കുന്നത്ത് അർജുൻ, പാലൂർ പാറംതോടൻ വീട്ടിൽ ജാഫർ,പുലാമന്തോൾ കിഴക്കേക്കര കളത്തിൽ വീട്ടിൽ വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. കൊപ്പത്തും ,പുലാമന്തോളിലും മൊബൈൽ കടയിൽ നടന്ന മോഷണത്തിലും ,മലപ്പുറത്ത് സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിലും,ബൈക്ക് മോഷണക്കേസിലും പ്രതികൾക്ക് ബന്ധമുണ്ട്. പ്രതികൾക്ക് വിതരണത്തിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതും ഇക്ബാലായിരുന്നു. ചെന്നൈയിലും ഇക്ബാലിന്റെ പേരിൽ എട്ട് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വൈശാഖ്, അർജുൻ ,ജാഫർ ,എന്നിവരുടെ സ്ഥിരം മാലപൊട്ടിക്കൽ പ്രതികളാണ്. പ്രതികളെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.