ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിക്കും അമ്മക്കുമെതിരെ മുക്കം പൊലീസ് േകസെടുത്തു. യുവാവ് പ്രണയിച്ച് വിവാഹം കഴിച്ച ഇതര മതസ്ഥയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് മുക്കം കച്ചേരി സ്വദേശിനിയും ചേന്ദമംഗലൂർ എണ്ണത്താണിക്കലിലെ യുവാവും ഒളിച്ചോടിയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് കോടതിയിൽ ഹാജരായ യുവതി യുവാവിനൊപ്പം ഇറങ്ങിപ്പോയി. മുക്കം രജിസ്ട്രാർ ഒഫീസിൽ വച്ച് ഇവരുടെ വിവാഹവും നടന്നു. ഭർത്താവും കുടുംബവും മതം മാറാൻ നിർബന്ധിക്കുന്നുവെന്ന് കാണിച്ച് യുവതി കഴിഞ്ഞ ദിവസം പൊലീസിൽ നേരിട്ടെത്തി പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കൽ,ശാരീരിക പീഡനം, അന്യായമായി തടഞ്ഞുവെയ്ക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ അമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേ സമയം കുടുംബ പ്രശ്നത്തെ തുടർന്നാണ് യുവതി എഴുതിത്തയ്യാറാക്കിയ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നാണ് സൂചന.