പാലക്കാടിന്റെ കിഴക്കൻമേഖലയിൽ മദ്യത്തിന് വീര്യംകൂട്ടാനായി ഉപയോഗിക്കുന്നത് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും. മദ്യപിക്കുന്നവരുടെ എണ്ണം കൂടിയതിനൊപ്പം, തെറ്റായ ശീലങ്ങള്‍ മരണത്തിനു വരെ കാരണമാകുകയാണ്. ഇന്നലെ ഒരാളുടെ ജീവൻ നഷ്ടമായതും തെറ്റായ മദ്യപാനരീതിയുടെ തെളിവാണ്.
മേനോൻപാറയിലെ ബവ്റിജസ് മദ്യവിൽപന കേന്ദ്രത്തിനെതിരെയുളള നാട്ടുകാരുടെ പരാതി കഴിഞ്ഞ ഏപ്രിൽ മാസം മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തതാണ്. മദ്യക്കുപ്പികൾ വാങ്ങി പരസ്യമായുളള മദ്യപാനം മാത്രമല്ല മറ്റ് ലഹരിവസ്തുക്കൾ മദ്യത്തിനൊപ്പം ചേർത്തു കഴിക്കുന്ന രീതി ഇവിടെ വ്യാപകമാണ്.
ഇന്നലെ ഒരാളുടെ ജീവൻ നഷ്ടമായതും തെറ്റായ മദ്യപാനരീതിയുടെ തെളിവാണ്. തിന്നർ ചേർത്ത മദ്യം കഴിച്ച് അഞ്ചാംമൈൽ സ്വദേശി പി. കാർത്തികേയനാണ് മരിച്ചത്.
സമാനമായ മറ്റൊന്നു കൂടിയുണ്ട്. 2013 ജൂൺ 24 ന് അമിതമദ്യപാനത്തെ തുടർന്ന് മൂന്നു യുവാക്കൾ മരിച്ചതും ഇതേ പ്രദേശത്താണ്. മദ്യത്തിൽ കൂടിയ അളവിൽ സ്പിരിറ്റ് ചേർത്തതായിരുന്നു അന്നത്തെ മരണത്തിനു കാരണം. അന്നും ഇന്നും തെറ്റായ മദ്യപാനശീലങ്ങൾക്ക് മാറ്റമില്ലെന്ന് ഒാരോ മരണവും ഒാർമിപ്പിക്കുന്നു.