ഇടുക്കി രാജാക്കാട് വൻകഞ്ചാവ് വേട്ട. ആറരകിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട്ടുകാർ പൊലീസിന്റെ പിടിയിലായി. കോതമംഗലത്തേക്ക് കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തുമ്പോഴായിരുന്നു അറസ്റ്റ്. ഇടുക്കി വഴി കേരളത്തിലേക്കുള്ള കഞ്ചാവ്കടത്ത് വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
കന്യാകുമാരി സ്വദേശി സുഭാഷ്, തേനി സ്വദേശി ബാബു എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കമ്പം, തേനി മേഖലയിലെ കഞ്ചാവ് മൊത്തകച്ചവടക്കാരിലെ പ്രധാനികളാണ് ഇരുവരും. കരാർ നൽകിയതനുസരിച്ച് ആറരകിലോ കഞ്ചാവ് കോതമംഗലതെത്തിക്കാനായിരുന്നു നീക്കം. കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് രാജാക്കാട് കലുങ്ക് സിറ്റിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കർണാടകയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ ശേഖരിച്ചശേഷമാണ് കേരളത്തിലെ ആവശ്യകാർക്ക് വിതരണം ചെയ്യുന്നത്.
ഒരു ഇടവേളയ്ക്ക ശേഷം തമിഴ്നാട്ടിൽ നിന്ന് ഇടുക്കി വഴി കേരളത്തിലേക്കുള്ള കഞ്ചാവ്കടത്ത് വർധിച്ചിരിക്കുകയാണ്. ജിഎസ്ടി നടപ്പിലായതോടെ ചെക്പോസ്റ്റുകളിലെ പരിശോധന ഉൾപ്പെടെ താളം തെറ്റി. ഇത് മുതലെടുത്താണ് നിലവില ലഹരിക്കടത്ത്. ചെക്പോസ്റ്റുകൾ ഒഴിവാക്കി സമാന്തര പാതകളും കഞ്ചാവ് കടത്തിനായി ഉപയോഗിക്കുന്നു. രാജാക്കാട് മേഖലയിൽ ഇതേ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ബൈസണ്‍വാലിയില്‍ നിന്നും രണ്ട് കിലോ കഞ്ചാവും വാറ്റു ചാരായവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.