രണ്ടാം വിവാഹത്തിനൊരുങ്ങി പെൺവീട്ടുകാരിൽ നിന്ന് 25 ലക്ഷം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ കോടതി നിർദേശപ്രകാരം അറസ്റ്റു ചെയ്തു. നെടുമങ്ങാട് കുപ്പക്കോണം അനീഷ് ബിൽഡിങ്ങിൽ അനീഷ് അഹമ്മദി(30)നെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. അനീഷ് മുൻപു മുണ്ടേല സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയും അതിൽ ഒരു കുഞ്ഞുമുണ്ട്.
ഈ വിവാഹം നിലനിൽക്കെയാണു പോത്തൻകോട് സ്വദേശിനിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹം ഉറപ്പിച്ചശേഷം കടം വീട്ടാനായി 25 ലക്ഷം വേണമെന്ന് അനീഷ് പെൺവീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചു മൂന്നു പ്രാവശ്യമായി ബാങ്ക് വഴി വീട്ടുകാർ തുക നൽകി. പിന്നീട് വിവാഹ ഒരുക്കങ്ങൾക്കായി അനീഷിനെ സമീപിച്ചപ്പോൾ വിലകൂടിയ കാറും 100 പവനും ആദ്യവിവാഹത്തിനു നഷ്ടപരിഹാരമായി കൊടുക്കാൻ 15 ലക്ഷവും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അനീഷിന്റെ ചാക്കയിലെ ഓഫിസിൽ വീട്ടുകാരെ വിളിച്ചുവരുത്തി പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ ആദ്യഭാര്യയുടെ ബന്ധുക്കൾ പെൺകുട്ടിയുടെ വീട്ടിലെത്തി അനീഷ് വിവാഹിതനാണെന്നും ഒരു കുഞ്ഞുണ്ടെന്നും അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ പിതാവ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ആറ്റിങ്ങൽ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്.