യുവാക്കളായ നാലുപേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയതായി 22കാരന്റെ വെളിപ്പെടുത്തല്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാലു യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
തോമസ് മിയോ എന്ന 22കാരന്റെ തിരോധാനത്തിലെ അന്വേഷണമാണ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നാലു യുവാക്കളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മിയോയുടെ കാര്‍ കോസ്മോ ഡിനാര്‍ഡോ എന്ന യുവാവിന്റെ പുരയിടത്തില്‍ നിന്ന് കണ്ടെത്തി. അതിനെക്കുറിച്ചുള്ള ചോദ്യംചെയ്യലിലാണ് കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. മിയോയുടെ കാര്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയില്‍ കലാശിച്ചതെന്ന് ഡിനാര്‍ഡോ പൊലീസിനോട് സമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മൃതദേഹം സ്വന്തം പുരയിടത്തിനടുത്ത് തന്നെ മറവു ചെയ്തതായും പ്രതി വെളിപ്പെടുത്തി.
പെന്‍സില്‍വാനിയയിലെ അതിസമ്പന്നനായ വ്യാപാരിയുടെ മകനാണ് ഡിനാര്‍ഡോ. കേസിന്റെ ആദ്യഘട്ടത്തില്‍ ഡിനാര്‍ഡോയെ സംരക്ഷിക്കാനുള്ള ചില നീക്കങ്ങള്‍ നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കൊലപാതകം തെളിയുന്നതിനും കൊലയാളിയെ കണ്ടെത്തുന്നതിനും വഴിതുറന്നത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കൊലപാതക വിവരം പ്രതി സമ്മതിച്ചെങ്കിലും മൃതദേഹം എവിടെ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിക്കാതായാല്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ചത്.
പിന്നീട് വധശിക്ഷ ഒഴിവാക്കുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയെ ക്രൈംഫയല്‍ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ എന്ന അന്വേഷണ സംഘത്തിന്റെ ഉറപ്പിന്മേലാണ് മൃതദേഹം മറവുചെയ്ത സ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ പ്രതി തയ്യാറായത്. 19കാരനായ ജിമ്മി പാട്രിക്കിനെ കഴിഞ്ഞ ബുധനാഴ്ച മുതലും 22കാരനായ മാര്‍ക്ക് സ്റ്റര്‍ഗീസിനെയും 21കാരനായ തോമസ് മിയോയെയും ഡീന്‍ ഫിനോഷിറോയെയും വെള്ളിയാഴ്ച മുതലുമാണ് കാണാതായത്.