ഒട്ടേറെ സിനിമകളിൽ തടവുപുള്ളിയായി വേഷമിട്ട നായകൻ സ്വന്തം നാട്ടിലെ ജയിലിൽ അന്തിയുറങ്ങിയപ്പോൾ കൂട്ടിന് കൊലക്കേസ് പ്രതിയും മോഷണക്കേസ് പ്രതികളും. സൂപ്പർതാരം എന്ന പ്രതിഛായ ഒന്നുമില്ലാതെ 523-ാം നമ്പർ റിമാൻഡ് തടവുകാരൻ മാത്രമായിരുന്നു ആലുവ സബ്ജയിലിൽ ദിലീപ്
ഓഫിസിനു തൊട്ടടുത്ത് എപ്പോഴും ഉദ്യോഗസ്ഥരുടെ നോട്ടമെത്തുന്ന രണ്ടാം നമ്പർ സെല്ലാണ് ദിലീപിന് അനുവദിച്ചത്.ഒഡീഷക്കാരനായ കൊലക്കേസ് പ്രതിയും മൂന്നു മോഷണക്കേസ് പ്രതികളുമായിരുന്നു സഹതടവുകാർ. ആരുമായും അധികം സംസാരിച്ചില്ല.വായിക്കാൻ പത്രമോ, പുസ്തകമോ വേണോയെന്ന് ഉദ്യോഗസ്ഥർ തിരക്കി.ഒന്നും വേണ്ടെന്നായിരുന്നു മറുപടി. അതിനോടൊപ്പം തന്നെ ഒരു കാര്യം കൂടി പറഞ്ഞു. നിരപരാധിയാണെന്നും കുടുക്കിയതാണെന്നും. വൈകുന്നേരത്തെ ഭക്ഷണവും ദീലീപ് നിരസിച്ചു.
ശരിയായ കീഴ്‌വഴക്കമല്ലിതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതോടെ വഴങ്ങി. ചോറും രസവും പുഴുക്കും കഴിച്ചു.ജയിലിൽ നിന്ന് നൽകിയ പായ് വിരിച്ച് തറയിൽ കിടന്നു ഉറങ്ങി. റിമാൻഡ് തടവുകാരനായതിനാൽ ജയിൽവേഷം ധരിച്ചിരുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചു പ്രതികൾ ആലുവ സബ് ജയിലിൽ ഉണ്ടെങ്കിലും അവരും ദിലീപും തമ്മിൽ ഇന്നലെ കണ്ടിട്ടില്ല.