യുവനടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദിലീപ് നടത്തിയതു രണ്ടു ഘട്ടമായി. 2013 ഏപ്രിലിൽ നടന്ന അമ്മയുടെ ഈ സ്റ്റേജ് ഷോയ്ക്കുള്ള റിഹഴ്സൽ ക്യാംപായിരുന്നു ഗൂഡാലോചനയുടെ ആദ്യ ക്യാംപ്. റിഹഴ്സൽ നടന്ന എറണാകുളത്തെ ഹോട്ടലിൽ വച്ച് ദിലീപും നടിയും കൊമ്പുകോർത്തു. കാവ്യയുമായുള്ള ബന്ധം മഞ്ചുവാര്യരെ അറിയിച്ചതായിരുന്നു നടനുണ്ടായ പ്രകോപനം. തൊട്ടുമുൻപ് ഇരുവരും ചേർന്ന് നടത്തിയ വിദേശപര്യടനത്തിനിടെ എടുത്ത ചില ചിത്രങ്ങൾ നടി മഞ്ചുവിന് അയച്ചുകൊടുത്തതായി ദിലീപ് ആരോപിച്ചു. നടൻ സിദ്ദീഖ് അടക്കമുള്ളവർ ഇടപെട്ട് അന്ന് സമാധാനമുണ്ടാക്കി. എന്നാൽ അവിടെ തുടങ്ങുകയായിരുന്നു പ്രശ്നങ്ങൾ.
നടൻ മുകേഷിന്റെ ഡ്രൈവറായി അന്നവിടെ ഉണ്ടായിരുന്ന പൾസർ സുനിയുമായി ദിലീപ് കാര്യങ്ങൾ സംസാരിച്ചു. നടിയെ തകർക്കാൻ വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനൽകി സുനിൽ കുമാർ ക്വട്ടേഷൻ എറ്റെടുത്തു. എന്നാൽ പിന്നീടൊന്നും കാര്യമായി മുന്നോട്ടു പോയില്ല. അടുത്ത ഘട്ടം ആലോചന തുടങ്ങിയത് കഴിഞ്ഞ വർഷം ഒടുവിൽ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ. അന്ന് പറഞ്ഞ പദ്ധതി എന്തായി എന്ന് ദിലീപ് സുനിയോട് ആരാഞ്ഞു. ഇപ്പോൾ പറ്റിയ സമയമാണെന്നും ഓർമിപ്പിച്ചു. പിന്നീടും പലവട്ടം പലരുടെ ഫോണുകളിലൂടെ ഇരുവരും ആശയ വിനിമയം നടത്തി. ഈ ഗൂഢാലോചനകളുടെയെല്ലാം പരിസമാപ്തിയായിരുന്നു ഫെബ്രുവരി 17ന് രാത്രിയിൽ നടിക്കു നേരെ നടന്ന അതിക്രമം.
ദിലീപിന്റെ ബിഎംഡബ്ല്യു 5445 കാറിലും ഗൂഢാലോചന നടത്തി .സുനി ജയിലില്‍ നിന്നയച്ച കത്തില്‍ കാര്‍ നമ്പര്‍ ഓര്‍മിപ്പിച്ചിരുന്നു. 2013 മാര്‍ച്ച് 26 മുതല്‍ 12 ദിവസം ദിലീപും സുനിയും കൊച്ചിയിലെ ഹോട്ടലില്‍ തങ്ങി ദിലീപും സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും കിട്ടി. ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ദിലീപ് സുനിക്ക് നേരിട്ടു നൽകുകയായിരുന്നു.
ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു, നടിക്കു കാര്യമായ സിനിമകൾ ഒന്നും ഇല്ലാതിരിക്കുന്ന സമയംതുടങ്ങിയ കാര്യങ്ങളാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഉടനെ വേണമെന്നു സുനിക്കു നിർദേശം നൽകി. ഇതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 17ന് സുനി നടിയെ ആക്രമിച്ചത്. വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തിൽ അന്വേഷണം തന്റെ മേലേക്കു വരില്ലെന്നായിരിക്കും ദിലീപ് കരുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതിൽനിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകൾ പൊലീസ് ശേഖരിച്ചത്. അതിൽ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. അവരിൽനിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്.