നടിയെ ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം. മൊഴിയിലെ വൈരുദ്ധ്യങ്ങളും സാക്ഷി മൊഴികളും ഫോണ്‍ രേഖകളുമാണ് ദിലീപിനെ കുടുക്കിയത്. അതേസമയം നാദിര്‍ഷ കേസില്‍ പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സിനോട് കിടപിടിയ്ക്കുന്ന നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പള്‍സര്‍ സുനിയേയും തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ദിലീപ് ആരോപിക്കുന്ന വിഷ്ണുവിനേയും ചോദ്യം ചെയ്ത ശേഷമാണ് ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചത്. മൊഴികളിലെ വൈരുദ്ധ്യം വ്യക്തമായതോടെ ദിലീപിനെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അങ്കമാലിയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
അറസ്റ്റുവിവരം ചാനലുകളില്‍ നിറഞ്ഞതോടെ ആലുവ പൊലീസ് ക്ലബിലേക്ക് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഇരമ്പിയെത്തി. ആളുകള്‍ തടിച്ചുകൂടുന്നതിനു മുന്‍പു തന്നെ പൊലീസ് സംഘം ദിലീപുമായി പൊലീസ് ക്ലബിലേക്ക്. ആദ്യഘട്ടത്തില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും തന്റെ പരാതിയില്‍ മൊഴിയെടുക്കുകയാണ് എന്ന് പറഞ്ഞ ദിലീപ് അറസ്റ്റിലായശേഷവും ക്ലബിലേക്ക് പോയത് മുഖത്ത് ജാള്യത നിറഞ്ഞ ചിരിയുമായാണ്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പകരം അതിലെ മുഴുവന്‍ പ്രതികളേയും ജയിലില്‍ ഫോണ്‍ ചെയ്തെന്ന കേസില്‍ അറസ്റ്റുചെയ്താണ് പൊലീസ് മൊഴിയെടുത്തത്. ഈ മൊഴികളും നിര്‍ണായകമായി.
ദിലീപിന്റെ ഫോണ്‍ വിളിയുേടയും മെസേജിന്റേയും രേഖകളും ദിലീപിനെതിരായ തെളിവുകളായി. രാത്രി ഏറെ വൈകി ആലുവ പൊലീസ് ക്ലബില്‍ നിന്ന് പുറത്തുവന്ന റുറല്‍ എസ്.പി ദിലീപിന്റെ അറസ്ററ് രേഖപ്പെടുത്തിയെന്ന് ആവര്‍ത്തിച്ചു. സഹസംവിധായകനായി വന്ന് ജനപ്രിയ താരമെന്ന ലേബലില്‍ സൂപ്പര്‍താര പദവിവരെ എത്തിയ ഒരു സിനിമാതാരം ഇത്തരം ഒരു കേസില്‍ അറസ്റ്റിലാകുന്നത് കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തില്‍ ആദ്യമാണ്. ജനപ്രിയ നായകനെ പൊലീസ് പുറത്തിറക്കുന്നതും കാത്ത് പൊലീസ് ക്ലബിനു മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം രാത്രി എത്തിയ മഴയിലെത്തുടര്‍ന്നാണ് പിന്‍വാങ്ങിയത്.