തൊടുപുഴ പെരുമാങ്കണ്ടത്ത് വെന്നുള്ളിക്കാവ് ക്ഷേത്രത്തിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകൾ തകർത്ത അക്രമികൾ വിഗ്രഹം തകർത്തു. ഒരു വര്‍ഷത്തിനിടെ എട്ടാം തവണയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിനു നേരെ ആക്രമണം. ആറ് താഴുകൾ തകർത്താ അക്രമികൾ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചത്. വിഗ്രഹങ്ങൾ തകർത്ത അക്രമികൾ ശ്രീകോവിലിലെ വിളക്കും മറ്റ് പൂജാ ഉപകരണങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ക്ഷേത്ര മുറ്റത്ത് അസഭ്യം എഴുതിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടത്. ഒരുവർഷത്തിനിടെ എട്ട് തവണ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ആഴ്ചയും ക്ഷേത്രത്തിലെത്തിയ സാമൂഹ്യവിരുദ്ധർ പാത്രങ്ങൾ സമീപത്തെ തോട്ടത്തിലേക്കെറിഞ്ഞു.
ക്ഷേത്രത്തിന്റെ പരിസരത്ത് വീടുകൾ ഇല്ലാത്തതും അക്രമികൾക്ക് അനുകൂല സാഹചര്യമൊരുക്കി. തുടർച്ചയായ ആക്രമണമുണ്ടായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. രാത്രിയിൽ ക്ഷേത്രത്തിന് കാവലിന് ആളെനിയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പൊലീസ് തള്ളി. പരിശോധന പോലും കാര്യക്ഷമമല്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലതെത്തി പരിശോധിച്ചു. പ്രദേശത്തെ റിയൽ എസ്റ്റേറ്റ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.