കോഴിക്കോട് സാഗർ ഹോട്ടലിലെ ശുചിമുറിയിൽ ഒളികാമറ വെച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷത്തെ കഠിന തടവ്. പ്രതി പതിനായിരം രൂപ പിഴയും അടയ്ക്കണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. കൂരാച്ചുണ്ട് സ്വദേശിയായ അഖിൽ ജോസ് ഹോട്ടലിലെ മുന്‍ ജീവനക്കാരനാണ്.
2010 മാർച്ച് പതിനൊന്നിനാണ് സംഭവം നടന്നത്.ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്,മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സാഗർ ഹോട്ടലിന്റെ ശുചിമുറിയിൽ ഹോട്ടൽ ജീവനക്കാരനായ അഖിൽ ജോസ് മൊബൈൽ ഫോൺ കാമറ ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു.ഹോട്ടലിലെ താൽകാലിക ജീവനക്കാരനായിരുന്നു അഖിൽ ജോസ്.ഐടി നിയമ പ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എൻജിനീയറീങ് വിദ്യാർഥിയാണ് ഒളികാമറ കണ്ടത്,തുടർന്ന് നടക്കാവ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഖിൽ ജോസ് പിടിയിലാകുന്നത്.മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം ഏറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു.