പന്തളം ∙ ബിഎസ്‌സി നഴ്സിങ് കഴിഞ്ഞയാളാണെങ്കിലും മജോ ഒരു വർഷത്തിലേറെയായി ജോലിയൊന്നും ചെയ്തിരുന്നില്ല. മിക്ക സമയവും വീട്ടിൽ തന്നെ. എല്ലാവരോടും സ്നേഹത്തോടെയാണു പെരമാറ്റമെന്നു നാട്ടുകാർ പറയുന്നു. മജോ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നു പലർക്കും വിശ്വസിക്കാനാവുന്നില്ല.മുൻപു നാട്ടിലെ വായനശാലയിൽ മജോ എത്താറുണ്ടായിരുന്നെങ്കിലും ഒരു വർഷമായി പോകുന്നില്ല. കൂട്ടുകാരെ വഴിയിൽ കണ്ടാലും അവഗണിച്ചു പോകാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.
മജോയുടെ ഭാര്യ നിഷയും നഴ്സിങ് പഠിച്ചതാണ്. വീടിന്റെ മുകൾനിലയിൽ വിപുലമായ ജിം മജോ ഒരുക്കിയിട്ടുണ്ട്. ശരീരസൗന്ദര്യത്തിലും ആഡംബരത്തിലും മജോയ്ക്കു വലിയ താൽപര്യമാണെന്നും നാട്ടുകാർ പറയുന്നു. ഈ വീട്ടിലെ കാര്യങ്ങളെപ്പറ്റി അയൽവാസികൾക്കു പോലും കാര്യമായ അറിവില്ലെന്നാണ് പൊലീസ് പറയുന്നത്.
ദമ്പതികളുടെ മൃതദേഹങ്ങൾ പറമ്പിലെ കിണറ്റിൽ കുഴിച്ചുമൂടിയ നിലയിൽ; ഇളയ മകൻ കീഴടങ്ങി
പന്തളം ∙ പെരുമ്പുളിക്കലിൽ ദമ്പതികളെ കൊലപ്പെടുത്തി കിണറ്റിൽ കുഴിച്ചുമുടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ മകൻ പൊലീസിൽ കീഴടങ്ങി. പെരുമ്പുളിക്കൽ പൊങ്ങലടി കാഞ്ഞിരവിളയിൽ കെ.എം.ജോൺ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മാത്യൂസ് ജോൺ (മജോ– 33) ആണ് ഇന്നലെ രാവിലെ പൊലീസിൽ കീഴടങ്ങിയത്. വീടിനു സമീപത്തെ റബർ തോട്ടത്തിലെ കിണറ്റിൽ മൃതദേഹങ്ങൾ തള്ളിയ ശേഷം ഭാഗികമായി മണ്ണിട്ടു മൂടിയ നിലയിലായിരുന്നു. ജൂൺ 25ന് ആണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് അറിയിച്ചു.
തന്റെ ഒന്നര വയസ്സുള്ള മകളെ വേണ്ടത്ര സ്നേഹിക്കാത്തതിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് മജോ പൊലീസിനോടു പറഞ്ഞു. ജോൺ മരിച്ചു കിടക്കുന്നതു കണ്ടു ബഹളം വച്ചതിന് ലീലാമ്മയെയും കൊലപ്പെടുത്തി.
പൊലീസ് പറയുന്നത്: 25ന് ഉച്ചകഴിഞ്ഞ് ജോണും മജോയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മജോയുടെ ഭാര്യ നിഷയും മകളും കുറച്ചു ദിവസമായി നിഷയുടെ കോട്ടയത്തെ വീട്ടിലായിരുന്നു. വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് തർക്കമുണ്ടായത്. ജോൺ പ്രകോപനപരമായി സംസാരിച്ചപ്പോൾ മജോ കൈ ചുരുട്ടി ജോണിന്റെ തലയ്ക്കിടിച്ചു.
കമിഴ്ന്നു വീണ ജോണിന്റെ തലയിൽ മജോ തടിക്കഷണം കൊണ്ട് പല തവണ അടിച്ചു. ശേഷം മൃതദേഹം ശുചിമുറിയിൽ വച്ച ശേഷം താഴത്തെ മുറിയിലെത്തി.പുറത്തു പോയിരുന്ന ലീലാമ്മ നാലു മണിയോടെ തിരിച്ചെത്തി ജോണിനെ അന്വേഷിച്ചു. മുകളിലുണ്ടെന്നു മജോ പറഞ്ഞു. മുകളിലെത്തിയ ലീലാമ്മ അനക്കമില്ലാതെ കിടക്കുന്ന ജോണിനെക്കണ്ട് നിലവിളിച്ചു.
പിന്നാലെയെത്തിയ മജോ തടിക്കഷണം കൊണ്ട് ലീലാമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി.പിറ്റേന്ന് ഉച്ച കഴിയുന്നതു വരെ മൃതദേഹങ്ങൾ വീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീട് ചാക്കും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് കെട്ടിപ്പൊതിഞ്ഞു. മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കയറ്റി സമീപത്തെ കിണറ്റിൽ തള്ളി. മഴയുണ്ടായിരുന്നതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.
രണ്ടു ദിവസം കഴിഞ്ഞു കിണറ്റിൽനിന്നു ദുർഗന്ധം വമിക്കുന്നതായി റബർ ടാപ്പിങ്ങിനെത്തിയ ആൾ മജോയെ അറിയിച്ചിരുന്നു. നായ്ക്കളെ കൊന്നു കിണറ്റിലിട്ടതാണെന്നായിരുന്നു മറുപടി.ഒന്നാം തീയതി മജോ പറക്കോട്ടുനിന്നു മണ്ണുമാന്തി യന്ത്രം വാടകയ്ക്കു വിളിച്ചുകൊണ്ടുവന്നാണ് കിണർ മൂടാൻ ശ്രമം നടത്തിയത്. നായ്ക്കൾ ചത്തു കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടെന്നാണ് അപ്പോഴും മജോ പറഞ്ഞത്.
മണ്ണിടും തോറും മൃതദേഹങ്ങൾ വെള്ളത്തിൽ പൊങ്ങി വരാൻ തുടങ്ങിയതോടെ ജെസിബി ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരിക്കാൻ മൂടൽ ശ്രമം ഉപേക്ഷിക്കാമെന്ന് മജോ പറഞ്ഞു.ഇതിനിടയിൽ ജോണിനെയും ലീലാമ്മയെയും അന്വേഷിച്ചവരോട് പോട്ടയിൽ ധ്യാനത്തിനു പോയെന്നാണ് മജോ മറുപടി പറഞ്ഞത്. ഇന്നലെ രാവിലെ ഖത്തറിലുള്ള ജ്യേഷ്ഠൻ വർഗീസ് ജോണിനെ മജോ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചു.
തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വർഗീസ് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. അവരാണ് പൊലീസിൽ അറിയിച്ചത്.പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പ്രതിയെ പന്തളം സിഐ ആർ.സുരേഷിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. മൃതദേഹങ്ങൾ കഷണങ്ങളാക്കി മാറ്റാനും ആലോചിച്ചതായി മജോ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.