കൊല്ലത്ത് രണ്ട് പീഡനക്കേസുകളിലായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ഇരവിപുരത്ത് ദലിത് പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ രണ്ടുയുവാക്കളും കുളത്തൂപുഴയില്‍ പതിനാറുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ ഭാരതീപുരം സ്വദേശിയുമാണ് പിടിയിലായത്.
ഇരവിപുരത്ത് ദലിത് പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സ്നേഹതീരം സ്വദേശി സിനിയോണും ആലുംമൂട് സ്വദേശി ജിഷ്ണുവുമാണ് പിടിയിലായത്. പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കൾ മേയ് അഞ്ചിനു പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ മലപ്പുറത്തു നിന്നു പ്രിൻസ് എന്ന യുവാവിനൊപ്പം പെൺകുട്ടിയെ പിടികൂടിയിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞതും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയത്. ഫ്ലാറ്റിൽ സിനിയോൺ തനിച്ചാണു താമസം. രാത്രി പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്നു പീഡിപ്പിച്ചിട്ടുള്ളതായി പ്രതികൾ സമ്മതിച്ചു. കേസിലെ പ്രധാന പ്രതിയായ ഇരവിപുരം സ്വദേശി സ്റ്റാലിൻ ഒളിവിലാണ്. ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തും വീട്ടിലും അന്വേഷണം നടത്തി. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പ്രതികളെ പീഡനം നടന്ന സ്നേഹതീരം സൂനാമി ഫ്ലാറ്റിൽ കൊണ്ടുവന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി.
കുളത്തൂപുഴയില്‍ പതിനാറുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ ഭാരതീപുരം സ്വദേശി അനീഷാണ് പിടിയിലായത്. മാതാവ് വിദേശത്തായതിനാല്‍ മുത്തച്ഛിയ്ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അതിനിടെയാണ് പെയിന്റ് തൊഴിലാളിയായ അനീഷ്, പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.