തൃശൂര്‍ വടക്കാഞ്ചേരി സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ രാത്രി നുഴഞ്ഞു കയറിയ മോഷ്ടാവിനെ തെഫ്റ്റ് അലാം ചതിച്ചു. അപായ സന്ദേശം എസ്.എം.എസായി കിട്ടി ഓടിയെത്തിയ ബാങ്ക് ജീവനക്കാരനെ അടിച്ചുവീഴ്ത്തി മോഷ്ടാവ് രക്ഷപ്പെട്ടു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45നും 12.30നും മധ്യേയായിരുന്നു കവര്‍ച്ചാശ്രമം. സിസിടിവി ക്യാമറകൾ സ്പ്രേ ചെയ്ത് മറച്ച ശേഷം ബാങ്കിനുള്ളില്‍ കയറി. ഈ സമയം, തെഫ്റ്റ് അലാം മുഴങ്ങി. ഒപ്പം, അപായ സന്ദേശം ബാങ്ക് ക്യാഷ്യറുടെ മൊബൈലിലേക്ക് എത്തി. വിവരമറിഞ്ഞ ഉടനെ, ബാങ്കിലേക്ക് പാഞ്ഞെത്തിയ കാഷ്യറെ മോഷ്ടാവ് അടിച്ചുവീഴ്ത്തി രക്ഷപ്പെട്ടു. ബാങ്കിന്റെ ഗ്രില്ലും ഷട്ടറും വാതിലും തകര്‍ത്തായിരുന്നു മോഷ്ടാവ് അകത്തുക്കയറിയത്. സിസിടിവി ക്യാമറയില്‍ സ്പ്രേ ചെയ്തെങ്കിലും ചില ക്യാമറയില്‍ മോഷ്ടാവിന്റെ മുഖം പതിഞ്ഞു.
വിവരം ഉടനെ, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഫോണെടുത്ത ഉദ്യോഗസ്ഥന്‍ ബാങ്കില്‍ വന്നില്ല. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥനെ റൂറല്‍ എസ്.പി. സസ്പെന്‍ഡ് ചെയ്തു. മോഷ്ടാവ് രക്ഷപ്പെടുന്നതിനിടെ ബാഗ് പരിസരത്ത് വീണു. ഇതില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തു. മോഷ്ടാവിനെ തിരിച്ചറിയാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണ്.