തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ഹെല്‍ത്ത് ക്ലബ് പരിശീലകനെ കുത്തി പരുക്കേൽപ്പിച്ചു. ഇതേ ഹെല്‍ത്ത് ക്ലബ്ബില്‍ പരിശീലനം തേടുന്ന യുവാവാണ് കുത്തിയത്. ശരീരം വലുതാകാനുള്ള ഹോര്‍മോണ്‍ കുത്തിവച്ച ശേഷം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
ഹെല്‍ത്ത് ക്ലബ് പരിശീലകനായ ചാമക്കാല സ്വദേശി സവാദിനാണ് കുത്തേറ്റത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കയ്യിലും വയറ്റിലും മുതുകിലും കുത്തേറ്റു. ചാമക്കാല സ്വദേശി അന്‍ഷാദാണ് കുത്തിപരുക്കേല്‍പിച്ചത്. ശരീരത്തില്‍ ഹോര്‍മോണ്‍ കുത്തിവച്ചതിന്റെ പേരിലാണ് ആക്രമണമെന്ന് അന്‍ഷാദിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ കുത്തിവയ്പ്പിന് ശേഷം, ശാരീരിക, മാനസിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ സവാദ് തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരു വിരല്‍ അറ്റുപോയ നിലയിലായിരുന്നു. സംഭവ ശേഷം മുങ്ങിയ അന്‍ഷാദിനെ പിടികൂടാന്‍ പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.