ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗസംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പൊലീസ് പിടിയിലായി. പഴയ നോട്ട് മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച ഇളവ് ദുരൂപയോഗം ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
നോട്ടുകെട്ടുകൾ രഹസ്യ അറയിൽ ഒളിപ്പിച്ച ആഢംബര കാർ സഹിതമാണ് പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ പരിസരത്തുവച്ച് പിടിയിലായത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകെട്ടുകളാണുളളത്. പെരിന്തൽമണ്ണ പൊന്ന്യാർക്കുറിശി കുഞ്ഞിമുഹമ്മദ്, പട്ടിക്കാട് മണ്ണാർമലയിൽ നിസാം, കരിങ്കല്ലത്താണി തേക്കിൻകോട് വീട്ടിൽ റംഷാദ് എന്നിവരാണ് പിടിയിലായത്. പൂഴ്്ത്തിവച്ച മരവിപ്പിച്ച നോട്ടുകൾ ശേഖരിച്ച് പ്രവാസി മലയാളികളെ ഉപയോഗിച്ച് മാറ്റിയെടുക്കുന്ന സംഘമാണ് വലയിലായത്.
പാലക്കാട് ചെർപ്പുളശേരി സ്വദേശിയാണ് പഴയ നോട്ടുകൾ മാറ്റിയെടുക്കന്ന സംഘത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുഴൽപ്പണ വിതരണക്കാരുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും സംശയമുണ്ട്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.എം.പി. മോഹനചന്ദ്രൻ, സി.ഐ. സാജു.കെ. എബ്രാഹം, ഷാഡോ പൊലീസിലെ സി.പി. മുരളി, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ തുടങ്ങയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.