പുലർച്ചെ ബംഗളുരുവിൽ വന്നിറങ്ങുന്ന മലയാളികളെ ഭീതിയിലാഴ്ത്തി അക്രമപരമ്പര. നാല് ദിവസത്തിനിടെ രണ്ട് മലയാളികൾ അടക്കം നാലുപേരെ അജഞാത സംഘം ആക്രമിച്ചു കവർച്ച നടത്തി. അക്രമങ്ങള്‍ തുടര്‍ക്കഥയായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാഥൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പുലർച്ചെ അഞ്ചു മണിക്ക് ബംഗളുരുവിൽ ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകും വഴിയാണ് വടകര സ്വദേശി വിഷ്ണു നാരായണൻ ആക്രമിക്കപ്പെട്ടത്. ഹൊറമാവിൽ ടാക്സിയിൽ വന്നിറങ്ങിയ ഉടൻ ബൈക്കിലെത്തിയ സംഘം തലക്ക് അടി ച്ചുവീഴ്ത്തി. ബഹളംവെച്ചതോടെ സമീപവാസികൾ ഓടിക്കൂടി. ഇതോടെ അക്രമികൾ മൊബൈൽ തട്ടിപ്പറിച്ചു കടന്നുകളഞ്ഞു. സാരമായി പരുക്കേറ്റ വിഷ്ണുവിന്റെ തലയിൽ 11 തുന്നികെട്ടുണ്ട്.
വിഷ്ണു ആക്രമണത്തിന് ഇരയായതിനു മണിക്കൂറുകൾക്കു മുൻപ് ഇതേസ്ഥലത്തു ആലപ്പുഴ സ്വദേശിയെയും ബൈക്കിലെത്തിയ സംഘം ആക്രമിക്കാൻ ശ്രമിച്ചു. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. നിരവധി അക്രമസംഭവങ്ങൾ തുടർച്ചയായ ഹൊറമാവിൽ പോലീസ് നിരീക്ഷണം ശക്തമാക്കാത്തതും ബെംഗളൂരു മലയാളികളെ ആശങ്കപ്പെടുത്തുന്നു.