പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരൻ മരിച്ച സംഭവത്തില്‍ സഹപാഠിയെ കേന്ദ്രീകരിച്ച് അന്വേഷണം. സഹപാഠിയുടെ ആക്രമണത്തിലാണ് അഭിൻ മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. സ്കൂൾ അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷം കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
വാകപ്പാറ സ്വദേശി ജയപ്രകാശിന്റെ മകൻ അഭിന്‍ ഒന്നര വര്‍ഷം മുന്‍പ് സ്കൂളിൽ മരിച്ച കേസിലാണ് അന്വേഷണം സഹപാഠിയിലേയ്ക്ക് നീങ്ങുന്നത്. കുഴഞ്ഞുവീണാണ് കുട്ടി മരിച്ചതെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചത്. എന്നാല്‍ ആദ്യംമുതലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തലയിലും തൊണ്ടയിലും മര്‍ദനമേറ്റ പാടുണ്ടായിരുന്നു.
ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. സഹപാഠിയുടെ ആക്രമണത്തിലാണ് അഭിൻ കുഴഞ്ഞുവീണതെന്ന മൂന്ന് കുട്ടികൾ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷ·ണം പുരോഗമിക്കുന്നത്. ആക്രമിച്ചതായിപ്പറയുന്ന കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്കൂളിന്റെ വിശദീകരണം കൂടി ലഭിച്ചാല്‍ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം.