കോഴിക്കോട്ട് നിന്ന് വീട്ടമ്മയേയും മകളേയും കാണാതായ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം വന്‍ശ്യംഖലകള്‍ കേന്ദ്രീകരിച്ച്. രാജ്യത്തിന് പുറത്തേയ്ക്കു സ്ത്രീകളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടമ്മയുമായി ബന്ധമുള്ള യുവാവിനെ തിരിച്ചറിയാൻ തെളിവുകള്‍ ഒന്നും ഒരാഴ്ചയായിട്ടും ലഭിക്കാത്തത് അന്വേ·ഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.
കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ കെ.ദീപ്തിയും ആറു വയസുകാരി മകൾ ശിഖയും എവിടെ പോയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. തിരോധാനത്തിന് ഏഴു ദിവസം തികയുമ്പോൾ പൊലീസ് അന്വേഷണം മുന്നോട്ടു പോകാൻ വെല്ലുവിളികൾ നിരവധി. ദീപ്തിയുമായി ബന്ധമുള്ള യുവാവിന്റെ പേരോ, യഥാർഥ ഫോൺ നമ്പറോ, ചിത്രമോ ഇനിയും ലഭ്യമല്ല. ദീപ്തിയുടെ ഭർത്താവിന്റെ തന്നെ പേരിലെടുത്ത ഫോൺ നമ്പറിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഈ നമ്പറിൽനിന്ന് ദീപ്തിയുടെ നമ്പറിലേക്കു മാത്രമാണ് പ്രധാന വിളികൾ. പിന്നെ, ഇടുക്കി സ്വദേശിനിയായ യുവതിയുടെ ഫോണിലേക്കും വിളിയെത്തി. ഇടുക്കി സ്വദേശിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫെയ്്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിൽ മകളേയും കൂട്ടി ദീപ്തി പോയെന്നാണ് സൂചന. ദീപ്തിയുടെ വിവാഹ ഫൊട്ടോ തീവച്ചു നശിപ്പിച്ചിട്ടുണ്ട്. പതിനാലുകാരനായ മൂത്ത മകനെ ഭർത്താവിനൊപ്പം ഉപേക്ഷിച്ച് പോയതും ബന്ധുക്കളേയും പൊലീസിനേയും ഞെട്ടിച്ചു. ഫെയ്സ്ബുക്ക് മെസഞ്ചർ മുഖേനയുള്ള ആശയ വിനിമയം കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന് പുറത്തേയ്ക്കു സ്ത്രീകളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണോ ദീപ്തിയേയും മകളേയും കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു. അതുക്കൊണ്ടുതന്നെ, തിരോധാനം വളരെ ഗൗരവമായാണ് അന്വേഷിക്കുന്നത്. വീട്ടമ്മമാരെ കാണാതായ സംഭവങ്ങളിൽ കൂടെ പോയ യുവാവിനെ തിരിച്ചറിഞ്ഞാൽ കേസന്വേഷണം അവിടെ അവസാനിക്കലാണ് പതിവ്. പക്ഷേ, ദീപ്തിയുടേയും മകളുടേയും സംഭവത്തിൽ ഈ സൂചന ഇതുവരെയും ഇല്ലാത്തതാണ് കുഴപ്പിക്കുന്നത്.